തിരുവനന്തപുരം: ജോലിഭാരം കുറയ്ക്കാന്‍ അടുക്കളകള്‍ തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായത്തോടെ നവീകരിക്കുന്ന 'ഈസി കിച്ചണ്‍' പദ്ധതിക്ക് അംഗീകാരമായി. ഒരു അടുക്കളയ്ക്ക് 75,000 രൂപവരെയാണ് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുക.

To advertise here,

അടുത്തിടെ ചേര്‍ന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല ഏകോപനസമിതിയാണ് തദ്ദേശഭരണവകുപ്പിന്റെ പദ്ധതിക്ക് പച്ചക്കൊടികാട്ടിയത്.

2021-ലെ ബജറ്റില്‍ അടുക്കളയില്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കുന്ന 'സ്മാര്‍ട്ട് കിച്ചണ്‍' പദ്ധതി പ്രഖ്യാപിച്ചിരുന്നു. കെ.എസ്.എഫ്.ഇ. വഴിയാണ് വായ്പനല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍, ഇത് കാര്യക്ഷമമായില്ല.

പണം എന്തിനൊക്കെ?

അടുക്കളയുടെ തറമാറ്റി കോണ്‍ക്രീറ്റ് ചെയ്ത് സെറാമിക് ടൈല്‍ പാകാം. ഗ്രാനൈറ്റ് കിച്ചണ്‍ സ്ലാബ്, എം.ഡി.എഫ്. കിച്ചണ്‍ അലമാര, 200 ലിറ്റര്‍ വാട്ടര്‍ടാങ്ക്, കിച്ചന്‍ സിങ്ക്, പൈപ്പ്, പെയിന്റിങ്, സോക്പിറ്റ് നിര്‍മാണം എന്നിവയൊക്കെ അനുവദിക്കും. 

വയറിങ് ഉള്‍പ്പെടെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്ക് ആറായിരം രൂപ ചെലവിടാം. ഇതില്‍ ചിലതുമാത്രം മതിയെങ്കില്‍ അതനുസരിച്ച് ധനസഹായം കണക്കാക്കും. ഈസി കിച്ചന്‍ പദ്ധതിക്കായി ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും കേര്‍പ്പറേഷനുകളും പദ്ധതി തയ്യാറാക്കി പണം മാറ്റിവെക്കണം.

അര്‍ഹര്‍ ആരൊക്കെ?

വാര്‍ഷികവരുമാനം പൊതുവിഭാഗത്തില്‍ രണ്ടു ലക്ഷം രൂപയിലും പട്ടികജാതി വിഭാഗത്തില്‍ മൂന്നു ലക്ഷംരൂപയിലും കൂടാത്തവര്‍. പട്ടികവര്‍ഗ വിഭാഗത്തില്‍ വരുമാനപരിധിയില്ല. തദ്ദേശസ്ഥാപനത്തിന് ഫണ്ട് അനുസരിച്ച് അടുക്കളകളുടെ എണ്ണം തീരുമാനിക്കാം.

അനര്‍ഹര്‍ ആരൊക്കെ?

ലൈഫ് ഉള്‍പ്പെടെ ഭവനനിര്‍മാണ പദ്ധതികളില്‍ ലഭിച്ച വീടുകള്‍ക്ക് ധനസഹായം കിട്ടില്ല. നിലവില്‍ മെച്ചപ്പെട്ട അടുക്കളയുള്ളവര്‍ക്ക് അത് മോടിപിടിപ്പിക്കാനും കിട്ടില്ല. അടുക്കളയ്ക്കുള്ള പണം വീടിന്റെ മൊത്തത്തിലുള്ള അറ്റകുറ്റപ്പണികള്‍ക്കായി വകമാറ്റാനാകില്ല.