
കൊച്ചി: ഗൾഫ് രാജ്യമായ ഒമാന് മീൻപിടിക്കാൻ സഹായവുമായി കേരളം. മത്സ്യബന്ധനത്തിന് സഹായകരമായ ഫൈബർ ബോട്ടുകൾ കേരളം നിർമിച്ചുനൽകും. ഇന്തോ-ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ (ഇൻമെക്) നേതൃത്വത്തിൽ ഒമാൻ ഫിഷറീസ് മന്ത്രാലയമാണ് പദ്ധതി കൊണ്ടുവന്നത്.
ഒമാന്റെ ആവശ്യപ്രകാരം 100 ബോട്ടുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. അരൂരിലെ സമുദ്ര ഷിപ്പ്‌യാർഡ് എന്ന കമ്പനിയാണ് നിർമിച്ചുനൽകുന്നത്. കേരളത്തിലെ മറ്റുചില കമ്പനികളും പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിവരുന്നുണ്ട്.
മത്സ്യസമ്പത്തുള്ള രാജ്യമാണെങ്കിലും മത്സ്യബന്ധനത്തിൽ ഒമാൻ പുറകിലാണ്. 3200 കിലോമീറ്ററോളം വരുന്ന തീരദേശമുണ്ടെങ്കിലും ആവശ്യത്തിന് തുറമുഖങ്ങളോ മത്സ്യബന്ധനസാമഗ്രികളോ ഇല്ലെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. ഈ അവബോധത്തിലാണ് ഒമാൻ, മത്സ്യബന്ധനരംഗത്ത് ഏറെ മികവുള്ള കേരളത്തിന്റെ സഹായംതേടാൻ ശ്രമിച്ചത്.
മറൈൻ പ്രൊഡക്ട്‌സ് എക്സ്‌പോർട്‌സ് ഡിവലപ്‌മെന്റ് അതോറിറ്റിയുമായി ചേർന്ന് ‘ഇൻമെക് ’ നടത്തിയ ആലോചനകളാണ് ഫൈബർ ബോട്ടുകളുടെ നിർമാണത്തിലേക്ക് വഴിതെളിച്ചത്. കേരളത്തിലെ ബോട്ടുകളെ പ്രതീക്ഷയോടെയാണ് ഒമാൻ കാത്തിരിക്കുന്നതെന്ന് ഇൻമെക് ഫൗണ്ടർ ചെയർമാൻ എൻ.എം. ഷറഫുദ്ദീൻ പറഞ്ഞു.
ഒമാനിൽ ഇപ്പോൾ ഉപയോഗിക്കുന്ന ബോട്ടുകളിൽപലതും ഒരുദിവസത്തെ മത്സ്യബന്ധനത്തിന് പറ്റിയതാണ്. മൂന്നുദിവസംവരെ കടലിൽ തങ്ങാനും മത്സ്യബന്ധനം നടത്താനും ശേഷിയുള്ള ബോട്ടുകളാണ് കേരളം നിർമിച്ചുനൽകുന്നത്. 10 മുതൽ 15 മീറ്റർവരെ നീളവും ആറുടണ്ണിലേറെ സംഭരണശേഷിയുമുണ്ടാകും. പതിനഞ്ചിലേറെ തൊഴിലാളികൾക്ക് പോകാനാകും. വലിയതോതിലുള്ള മീൻപിടിത്തവും സാധ്യമാകും. ഏറെ ആവശ്യക്കാരുള്ള ഒമാൻ മത്തി ഉൾപ്പെടെയുള്ള മത്സ്യവിഭവങ്ങളാണ് ഒമാനിന്റെ കരുത്ത്.
കട്‌ല, രോഹു, അയല, അയക്കൂറ, ആവോലി തുടങ്ങിയ മത്സ്യങ്ങളും കൂടുതലായുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽസാധ്യതകളും വർധിപ്പിക്കുന്നതാണ് ഒമാനിലേക്കുള്ള കേരളത്തിന്റെ ബോട്ടുനിർമാണം.
Content Highlights: Kerala to build 100 fiber boats for Oman`s fishing industry
Published: 18 Aug 2025, 07:44 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented