തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനത്തിന് പ്രവേശന പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. മിനിറ്റുകള്‍ക്കകം അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. വിദ്യാഭ്യാസ ഗുണമേന്മ  ഉറപ്പ് വരുത്താന്‍ ഈ നടപടിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചിരുന്നു. 

To advertise here,

'സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്ക് ആണെങ്കിലും അപ്പോയ്‌മെന്റിന് മുമ്പ് ഒരു പ്രവേശന ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ചുള്ള കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.ഒരോ കുട്ടിയ്ക്കും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ഈ നടപടിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്' ഡിലീറ്റ് ചെയ്ത് കുറിപ്പില്‍ വി.ശിവന്‍കുട്ടി വ്യക്തമാക്കി.

നേരത്തെ അധ്യാപക അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട്  ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെ കുറിച്ചും അധ്യാപകരുടെ ഉത്തരവാദിത്തം സംബന്ധിച്ചും സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

'വിദ്യാര്‍ത്ഥികളുടെ മുന്നില്‍ എല്ലാ കാര്യത്തിലും മാതൃക എന്നത് അധ്യാപകനാണ്. അതിനനുസരിച്ച് എല്ലാ കാര്യത്തിലും നമ്മുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന ആത്മപരിശോധന നടത്തേണ്ടതാണ്. ഒരു സ്‌കൂളിന്റെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ആദ്യ ഉത്തരവാദി സ്‌കൂളിലെ പ്രിന്‍സിപ്പലും, എച്ച്.എമ്മും അടക്കമുള്ള അധ്യാപക ലോകമാണ്. ചില പ്രഥമാധ്യാപകര്‍ സ്‌കൂളിലെ ചുമതല ഏറ്റെടുക്കുമ്പോള്‍ ആ സ്‌കൂള്‍ നല്ലവണ്ണം പുരോഗമിക്കുന്നു. എന്നാല്‍ ചില അധ്യാപകര്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ ആ സ്‌കൂളില്‍ നാശം തുടങ്ങുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പാഠ്യവിഷയങ്ങള്‍ക്ക് അപ്പുറമായി പാഠ്യേതര വിഷയങ്ങള്‍ക്ക് കൂടി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ പഠിക്കേണ്ടതായിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നന്നായി നടത്തുന്നതിന് അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഓരോ വിദ്യാര്‍ത്ഥിയുടെയും ഭാവിയാണ് ഓരോ അധ്യാപകന്റെയും കൈകളില്‍ ഏല്‍പ്പിക്കുന്നത്. ആ വിദ്യാര്‍ത്ഥിയെ വളര്‍ത്തിക്കൊണ്ടു വരാന്‍ അധ്യാപകന് ഉത്തരവാദിത്തമുണ്ട്. അധ്യാപകയോഗ്യതയ്ക്കുള്ള പരീക്ഷ  എഴുതി യോഗ്യത നേടുന്നതില്‍ ഉദാസീനത കാണിക്കുകയോ പരീക്ഷ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നത് നമ്മുടെ മാന്യതയ്ക്ക് യോജിച്ചതല്ല. 

K-TET സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുത്താനായി സുപ്രീംകോടതിയെ തന്നെ സമീപിക്കും. ഓരോ ക്ലാസ്സിലെയും കുട്ടികള്‍ ഒരു പ്രത്യേക വിഷയത്തിന് പരാജയപ്പെട്ട് തോറ്റാല്‍ അതിനുള്ള ആദ്യ മറുപടി പറയേണ്ടത് ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകനാണ്. പാഠപുസ്തകം പഠിപ്പിക്കുന്നതില്‍, പരീക്ഷ പേപ്പര്‍ നോക്കുന്നതില്‍, നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമയി മാര്‍ക്ക് കൊടുക്കുന്നതില്‍ ഒക്കെ നല്ല ശ്രദ്ധ വേണം. അധ്യാപകര്‍ക്ക് പ്രമോഷനുമായി ബന്ധപ്പെട്ട് അവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വേണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇപ്പോള്‍ അത് പ്രിന്‍സിപ്പലിനും, എച്ച്.എമ്മിനും മാത്രമാണുള്ളത്. ഇക്കാര്യം അധ്യാപക സംഘടനകളുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളുന്നതാണ്' വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.