കാസര്‍കോട്: 'ഇനി നമ്മള്‍ പറയും, നീയൊക്കെ കേള്‍ക്കും...' പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മധുരത്തില്‍ പൊതിഞ്ഞ 'ഭീഷണി'. തളങ്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് പോലീസിനെ കണ്ട് നിര്‍ത്തിയിട്ട കാറില്‍നിന്ന് കണ്ടെത്തിയ മിഠായി പാക്കറ്റുകളിലാണ് ഈയിടെ ഇറങ്ങിയ മോഹന്‍ലാലിന്റെ 'തുടരും' സിനിമയിലെ സംഭാഷണങ്ങള്‍ പ്രിന്റ് ചെയ്ത കാര്‍ഡുകള്‍ കണ്ടെത്തിയത്. 

To advertise here,

നവാഗതരെ വരവേല്‍ക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ മിഠായി കാര്‍ഡുകളിലാണ് പോലീസിനെ ഞെട്ടിച്ച 'മാസ്' ഡയലോഗുകള്‍ കണ്ടെത്തിയത്. നൂറിലധികം മിഠായികളാണ് കാറില്‍നിന്ന് കാസര്‍കോട് ടൗണ്‍ പോലീസ് പിടിച്ചെടുത്തത്. മിഠായി പാക്കറ്റിനൊപ്പമുണ്ടായിരുന്ന സ്റ്റിക്കറിലാണ് 'ഇനി നമ്മള്‍ പറയും, നീയൊക്കെ കേള്‍ക്കും...' എന്ന് എഴുതിയ നിര്‍ദേശമുണ്ടായിരുന്നത്. 

ഇതിനു പുറമേ ഈ സ്റ്റിക്കറിലെ ചിഹ്നങ്ങളാണ് പോലീസിനെ കൂടുതല്‍ ഞെട്ടിച്ചത്. ഷൂ പാടില്ല, വണ്ടികള്‍ പാടില്ല, പ്രണയം പാടില്ല, മൊബൈല്‍ ഫോണ്‍ പാടില്ല, പുകവലിയും പാടില്ല എന്നിങ്ങനെയുള്ള 'നിര്‍ദേശങ്ങളാണ്' സ്റ്റിക്കറിലുള്ളത്.

ജൂനിയര്‍ വിദ്യാര്‍ഥികളെ തങ്ങളുടെ വരുതിയിലാക്കുക എന്നതായിരുന്നു ഈ മിഠായി വിതരണത്തിലൂടെ സീനിയര്‍ വിദ്യാര്‍ഥികള്‍ ലക്ഷ്യമിട്ടതെന്നാണ് പോലീസിന്റെ നിഗമനം. പ്ലസ് വണ്‍ പ്രവേശനം തുടങ്ങിയതോടെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം പതിവായ പ്രദേശങ്ങളില്‍ പോലീസിന്റെ സാന്നിധ്യം സജീവമാണ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മിഠായിയും കാര്‍ഡുകളും പോലീസ് കണ്ടെത്തിയത്.