പത്തനംതിട്ട: മരിച്ച മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ്. നവീൻ ബാബു മരിച്ചവിവരം പുറത്തുവന്ന ഒക്ടോബർ 15-ന് രാവിലെ കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. എന്നാൽ, മൃതദേഹപരിശോധന റിപ്പോർട്ടിൽ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമർശങ്ങളില്ല.
മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ മാറ്റിയശേഷമാണ് മൃതദേഹപരിശോധനയ്ക്ക് കൈമാറിയത്. ഇങ്ങനെയാണ് സാധാരണ നടപടിക്രമം.
ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോൾ നവീൻബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. രക്തക്കറകളെക്കുറിച്ച് മറ്റു പരാമർശങ്ങളൊന്നും റിപ്പോർട്ടിലില്ല.
എഫ്.ഐ.ആറിൽ രക്തക്കറയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും ഇല്ല. മരണകാര്യത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം.
ഇൻക്വസ്റ്റ് നടത്താൻ രക്തബന്ധുക്കൾ ആരും സ്ഥലത്തില്ലാത്തതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഒക്ടോബർ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. മരണവിവരമറിഞ്ഞ് പത്തനംതിട്ടയിൽനിന്ന് കണ്ണൂരിന് തിരിച്ച ബന്ധുക്കൾ 11.50-ഓടെ കണ്ണൂർ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇൻക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്.
മൃതദേഹപരിശോധന പരിയാരം മെഡിക്കൽ കോളേജിൽ നടത്തുന്നതിൽ തങ്ങൾക്ക് വിയോജിപ്പുണ്ടെന്നും, കോഴിക്കോട്ടേക്ക് മാറ്റണമെന്നും ഡി.സി.പി.യോട് അപ്പോഴാണ് ആവശ്യപ്പെട്ടത്. ആരോപണവിധേയയായ പി.പി.ദിവ്യയുടെ ഭർത്താവും, കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മൃതദേഹപരിശോധന മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കളക്ടറോട് പറയുന്നതായിരിക്കും ഉചിതം എന്നായിരുന്നു മറുപടി. പിന്നീട് കളക്ടർ അരുൺ കെ.വിജയനെ ബന്ധുക്കൾ വിളിച്ചു. മൃതദേഹപരിശോധന തുടങ്ങിയ കാര്യം അപ്പോഴാണ് അറിഞ്ഞത്.
ഒന്നും പേടിക്കാനില്ലെന്നും, ഒരു ക്രമക്കേടും ഉണ്ടാകില്ലെന്ന് താൻ ഉറപ്പുതരുന്നുവെന്നും കളക്ടർ ഇവരോട് പറഞ്ഞു. പോലീസ് സർജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നും അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. നവീൻ ബാബുവിന്റെ അനുജൻ അഡ്വ. പ്രവീൺ ബാബു, ബന്ധുക്കളായ അഡ്വ. അനിൽ പി. നായർ, ഹരീഷ്, മലയാലപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയലാൽ, നാട്ടുകാരായ ഉത്തമൻ, രാജേഷ് എന്നിവരാണ് മരണവിവരമറിഞ്ഞ് അന്ന് കണ്ണൂരിലേക്ക് പോയത്.
Content Highlights: Police report reveals blood stain on former ADM Naveen Babu`s underwear
Published: 08 Dec 2024, 06:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented