തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കില്‍ നടന്നത് കരുവന്നൂര്‍ മോഡല്‍ തട്ടിപ്പെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നിട്ടുണ്ട്. ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഇ.ഡി. പറഞ്ഞു. ഇരുവരെയും ഇന്നലെ അര്‍ധരാത്രിയില്‍ അറസ്റ്റുചെയ്തിരുന്നു. 

To advertise here,

200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ പ്രാഥമിക കണ്ടെത്തല്‍. ആഴത്തിലുള്ള അന്വേഷണത്തിലേക്ക് ഇ.ഡി. കടക്കുന്നതോടെ തുക ഉയരാന്‍ സാധ്യതയുണ്ട്. ഉന്നത നേതാക്കളടക്കം വഴിവിട്ട വായ്പയ്ക്കായി ഇടപെട്ടു. വായ്പ അനുവദിച്ചതിലും നിക്ഷേപം സ്വീകരിച്ചതിലുമെല്ലാം വലിയ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഭാസുരാംഗനും അഖില്‍ജിത്തിനും ഇതില്‍ നേരിട്ട് പങ്കുള്ളതായും ഇ.ഡി. വ്യക്തമാക്കുന്നു. 

ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങിയശേഷം വിശദമായി ചോദ്യം ചെയ്യും. മൂന്ന് പതിറ്റാണ്ടോളം കണ്ടല ബാങ്ക് പ്രസിഡന്റായിരുന്നു ഭാസുരാംഗന്‍. ഇദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണ് ക്രമക്കേട് നടന്നതെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. നേരത്തേ 101 കോടി രൂപയുടെ തട്ടിപ്പെന്നായിരുന്നു ഇ.ഡി. വ്യക്തമാക്കിയിരുന്നത്.