
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ സി.പി.ഐ. മുൻ ജില്ലാ കൗൺസിൽ അംഗം എൻ.ഭാസുരാംഗനെ പുറത്താക്കിയ ശേഷം മാറനല്ലൂരിൽ വിളിച്ച ലോക്കൽ കമ്മിറ്റി യോഗം ക്വാറം തികയാതെ പിരിഞ്ഞു. ഏതാനും ദിവസം മുൻപാണ് സി.പി.ഐ. മാറനല്ലൂർ ലോക്കൽ കമ്മിറ്റി യോഗം വിളിച്ചത്. ഭാസുരാംഗനെ പാർട്ടിയിൽനിന്നു പുറത്താക്കിയ ശേഷമുള്ള ആദ്യ യോഗമായിരുന്നു. മൂന്നുപേർ മാത്രമാണ് യോഗത്തിനെത്തിയത്.
ഇതിൽ രണ്ടുപേർ മണ്ഡലം കമ്മിറ്റി അംഗങ്ങളാണ്. ഒരാൾ സി.പി.എമ്മിൽനിന്ന് സി.പി.ഐ.യിലെത്തിയതാണ്. 15 അംഗങ്ങളിൽ മറ്റുള്ളവരാരും എത്താത്തതിനെ തുടർന്ന് യോഗം പിരിഞ്ഞു. മാറനല്ലൂർ, കാട്ടാക്കട മേഖലയിലെ ഇപ്പോഴത്തെ സി.പി.ഐ. ഭാരവാഹികളിലേറെയും ഭാസുരാംഗന്റെ പക്ഷത്താണ്. യോഗത്തിനെത്താത്തതിന്റെ കാരണം അംഗങ്ങൾ വ്യക്തമാക്കിയില്ലെങ്കിലും ഭാസുരാംഗനെ പുറത്താക്കിയതിലുള്ള പ്രതിഷേധമാണ് ബഹിഷ്കരണത്തിനു പിന്നിൽ.
കണ്ടല ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികൾ രൂക്ഷമായപ്പോൾ ഭാസുരാംഗനെ ജില്ലാ കൗൺസിലിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്താനുള്ള പാർട്ടി തീരുമാനം പ്രാദേശികമായി തള്ളിക്കളഞ്ഞിരുന്നു. മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്താനായിരുന്നു പ്രാദേശിക തീരുമാനം. ഇപ്പോഴത്തെ പ്രാദേശിക നേതാക്കളിൽ പലരും ഭാസുരാംഗനൊപ്പം മറ്റു പാർട്ടികളിൽനിന്ന് എത്തിയവരാണ്.
2006-ലാണ് ഡി.ഐ.സി.യിൽനിന്ന് ഭാസുരാംഗൻ സി.പി.ഐ.യിലെത്തുന്നത്. ഒരുവിഭാഗം നേതാക്കൾ അന്നുതന്നെ എതിർപ്പറിയിച്ചിരുന്നു. എന്നാൽ, സി.പി.ഐ. മുൻ ജില്ലാ സെക്രട്ടറിയായ പ്രമുഖ നേതാവിന്റെ ശക്തമായ ഇടപെടലാണ് ഭാസുരാംഗനു തുണയായത്. ഇവർ തമ്മിലുണ്ടായിരുന്ന അടുത്ത സൗഹൃദമാണ് പഴയ പല നേതാക്കളെയും തഴഞ്ഞ് ജില്ലാ കൗൺസിൽ വരെ ഭാസുരാംഗനെ എത്തിച്ചത്. സി.പി.ഐ.യിലെ പഴയ നേതാക്കൾക്ക് ഇതിൽ ശക്തമായ എതിർപ്പുമുണ്ടായിരുന്നു. എന്നാൽ, പിന്നീട് തിരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച വിഷയങ്ങളിൽ, സംരക്ഷകനായ നേതാവും ഭാസുരാംഗനും തമ്മിൽ അകലുകയും ചെയ്തു.
ഇ.ഡി. കേസെടുത്തതോടെ ഭാസുരാംഗനെ മുൻപ് പിന്തുണച്ച നേതൃത്വത്തിനെതിരേ ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിനെ സംബന്ധിച്ച് പരാതികളും ആരോപണങ്ങളും ഉയർന്നിട്ടും നേതൃത്വം അറിഞ്ഞില്ലെന്ന മട്ട് സ്വീകരിച്ചത് ഇപ്പോൾ പാർട്ടിയെ വലിയ നാണക്കേടിലെത്തിച്ചുവെന്നാണ് ഇവരുടെ പരാതി. എന്നിട്ടും മിൽമയുടെ ഭാരവാഹിത്വം നൽകുകയും ചെയ്തു. ഇതിൽ ഇടപെട്ട നേതാക്കൾക്കെതിരേയും അന്വേഷണം വേണമെന്ന നിലപാടിലാണ് ഈ വിഭാഗം. 30-ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗം ഇക്കാര്യം ചർച്ചചെയ്തേക്കും.
കണ്ടല ബാങ്ക് തട്ടിപ്പുകേസ്; സംഘടിത കുറ്റകൃത്യമെന്ന് ഇ.ഡി.
കൊച്ചി: കണ്ടല ബാങ്കുമായി ബന്ധപ്പെട്ട് നടന്നത് സംഘടിതമായ സാമ്പത്തിക കുറ്റകൃത്യമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗൻ, മകൻ ജെ.ബി. അഖിൽജിത്ത് എന്നിവരെ കസ്റ്റഡി കാലയളവ് പൂർത്തിയായതിനെ തുടർന്ന് വെള്ളിയാഴ്ച വിചാരണ കോടതിയിൽ ഹാജരാക്കി. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബിനാമി പേരുകളിലാണ് ഇവർ ഇടപാടുകൾ നടത്തിയതെന്ന് ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
വൻ തുകയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്. സാമ്പത്തിക കുറ്റകൃത്യത്തിന്റെ വ്യക്തമായ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഭാസുരാംഗൻ രാഷ്ട്രീയപാർട്ടിയുടെ നേതാവാണ്. വളരെ സ്വാധീനമുള്ള വ്യക്തിയാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തില്ലെങ്കിൽ പ്രതികൾ തെളിവുകൾ ഇല്ലാതാക്കാൻ സാധ്യതയുണ്ട്. കേസിൽ മറ്റു പ്രതികളുമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. കേസിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി. റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിൽനിന്നുള്ള വിവരങ്ങളും രേഖകളും ലഭ്യമാകുന്നതിൽ ഇതുമൂലം താമസം നേരിടുന്നു.
നിക്ഷേപവും സ്വത്തും സംബന്ധിച്ച വിവരങ്ങൾ പ്രതികൾ പൂർണമായും വെളിപ്പെടുത്താത്ത സാഹചര്യത്തിൽ പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ലഭിച്ചിട്ട് കാര്യമില്ല. നിലവിൽ ലഭിച്ച രേഖകളും പ്രതികളുടെ മൊഴികളും വിശദമായി പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ ചോദ്യംചെയ്യൽ ആവശ്യമെങ്കിൽ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഭാസുരാംഗന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭാസുരാംഗന്റെ ഡോക്ടറായ മകളെ കേൾക്കണമെന്നും ആവശ്യമുന്നയിച്ചു. എന്നാൽ, ഇ.ഡി.യുടെ അഭിഭാഷകൻ ഈ ആവശ്യത്തെ എതിർത്തു. മകളെ കേൾക്കുകയാണെങ്കിൽ ഭാസുരാംഗനെ പരിശോധിച്ച ഡോക്ടറെയും കേൾക്കേണ്ടി വരുമെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടി.
സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇത്തരത്തിലുള്ള വാദങ്ങൾ സാധാരണമാണ്. തമിഴ്‌നാട്ടിലെ സെന്തിൽ ബാലാജി കേസും ഇതിനുദാഹരണമായി ഇ.ഡി. പരാമർശിച്ചു. പ്രതികളോട് മെഡിക്കൽ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.
Content Highlights: kandala bank scam cpim local committee meeting adjourned due to lack of quorum
Published: 25 Nov 2023, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented