കൊച്ചി: പകുതിവില സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്ത് പോലീസ്. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഇംപ്ലിമെന്റിങ് ഏജന്‍സിയായ മലപ്പുറം അങ്ങാടിപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെഎസ്എസ് എന്ന സംഘടന നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്.

To advertise here,

2014 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 34 ലക്ഷം രൂപ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കെഎസ്എസ് വഴി തട്ടിച്ചു എന്നാണ് പരാതി. കെഎസ്എസ് പ്രസിഡന്റ് ഡാനിമോനാണ് പരാതി നല്‍കിയത്. ആനന്ദകുമാര്‍, അനന്തുകൃഷ്ണന്‍എന്നിവര്‍ക്കൊപ്പം മൂന്നാം പ്രതിയായാണ് ജസ്റ്റിസ്. സി.എന്‍.രാമചന്ദ്രന്‍ നായരെയും പോലീസ് പ്രതിചേര്‍ത്തത്. 

അതേസമയം നിരുത്തരവാദപരമായാണ് തന്നെ പോലീസ് പ്രതിചേര്‍ത്തതെന്നാരോപിച്ച് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ രംഗത്തെത്തി. കോണ്‍ഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയ്ക്കാണ് തന്നെ എഫ്‌ഐആറില്‍ പ്രതിചേര്‍ത്തത്. താന്‍ കോണ്‍ഫെഡറേഷന്റെ ഉപദേശകന്‍ മാത്രമായിരുന്നുവെന്നും രക്ഷാധികാരിയായിരുന്നില്ലെന്നും ജസ്റ്റിസ് പറയുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്നോട് അന്വേഷിക്കുക പോലും ചെയ്യാതെയാണ് ഈ രീതിയില്‍ പോലീസ് കേസെടുത്തതെന്നും മലപ്പുറം എസ്പിയെ വിളിച്ച് പരാതി അറിയിച്ചതായും ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു. 

പകുതി വില സ്‌കൂട്ടര്‍ തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ, സംഘടനയുമായുള്ള ബന്ധം വെളിപ്പെടുത്തി ജസ്റ്റിസ് രംഗത്തുവന്നിരുന്നു. പകുതിവില സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ പ്രതികളിലൊരാളും സായ് ട്രസ്റ്റ് മേധാവിയുമായ ആനന്ദകുമാര്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഉപദേശകനായതെന്നും അനധികൃതമായി സംഘടന പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജൂണില്‍ സംഘടനയുടെ ഉപദേശക സ്ഥാനം ഒഴിഞ്ഞതാണെന്നും ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.