പേരാവൂര്‍: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 34-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐ.പി.എസ്. ചെയര്‍മാനും, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി. ദേവപ്രസാദ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത് .

To advertise here,

ഇന്ത്യയുടെ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ലാണ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2022-ല്‍ ഇന്ത്യയെ ചരിത്രത്തില്‍ ആദ്യമായി തോമസ് കപ്പ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പ്രണോയ് ലോക ടൂര്‍ ഫൈനല്‍ റാങ്കിങ്ങില്‍ ഈ വര്‍ഷം ഒന്നാം സ്ഥാനത്ത് എത്തുകയുണ്ടായി. 2016-ല്‍ സ്വിസ് ഓപ്പണും 2017-ല്‍ യു.എസ് ഓപ്പണും കരസ്ഥമാക്കിയ പ്രണോയ് 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണ്ണ മെഡലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സില്‍ വെങ്കല മെഡലും കരസ്ഥമാക്കി. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ ആദ്യത്തെ പത്തില്‍ സ്ഥാനം നേടിയത് പ്രണോയിയുടെ ശ്രദ്ധേയമായ നേട്ടമായിരുന്നു. ഈ വര്‍ഷം രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു. 

പി. സുനില്‍ കുമാറിന്റെയും ഹസീനയുടെയും മകനായ പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ് . ഒ.എന്‍.ജി.സിയില്‍ ഉദ്യോഗസ്ഥന്‍. ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പങ്കാളിയായിരുന്ന ശ്വേതയാണ് ഭാര്യ. ഡിസംബര്‍- 24ന് പേരാവൂര്‍ മാരത്തണിന്റെ ഭാഗമായി ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.