തിരുവനന്തപുരം: സ്ത്രീകൾക്ക് കെ.എസ്. ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതിക്ക് മുൻപേ സംസ്ഥാനത്തെ സ്വകാര്യബസ് മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്ന് കണ്ടെത്തൽ. 2001ൽ 19,018 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് 2026 ൽ 13,682 ആയി കുറഞ്ഞു. 5336 ബസുകളാണ് ഈ കാലയളവിൽ നിർത്തിയത്. 28.06 ശതമാനം ഇടിവ്.

To advertise here,

പ്രിയദർശിനി പദ്ധതി സ്വകാര്യമേഖലയ്ക്ക് ഏൽപ്പിച്ച പ്രതിസന്ധിപഠിക്കാൻ സർക്കാർ നിയോഗിച്ച റിട്ട. ഡി.ജി.പി. കെ. പത്മകുമാർ അധ്യക്ഷനായ സമിതിയുടേതാണ് കണ്ടെത്തൽ. പ്രിയദർശിനികാരണം സ്വകാര്യബസുകൾ നിർത്തിയതായി റിപ്പോർട്ടിൽ പരാമർശമില്ലെങ്കിലും സ്വകാര്യമേഖലയ്ക്ക് പദ്ധതി പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് നിഗമനം. ചെറുകിട വ്യവസായ പദവി ഉൾപ്പെടെ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും പ്രിയദർശിനി പദ്ധതികാരണം ഭാവിയിൽ ഉണ്ടാകാനിടയുള്ള ആഘാതത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. വരുമാനത്തിൽ 50 ശതമാനംവരെ ഇടിവുണ്ടായെന്ന് സ്വകാര്യബസുകാർ പറയുന്നെങ്കിലും അത് ശാസ്ത്രീയമായി അപഗ്രഥിച്ചുള്ള പഠനം റിപ്പോർട്ടിലില്ല.

സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം കണക്കാക്കണമെങ്കിൽ റിപ്പോർട്ടിൽ പരാമർശിക്കാത്ത ചില കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ 25 വർഷത്തിനിടെ ഒരിക്കൽപ്പോലും സ്വകാര്യബസുകളുടെ എണ്ണം കൂടിയിട്ടില്ല. കോവിഡിനുശേഷമാണ് തകർച്ചയ്ക്ക് വേഗംകൂടിയത്. 2020ൽ 16,432 ബസുകൾ ഉണ്ടായിരുന്നത് 2022ൽ 15,082 ആയി മാറി, രണ്ട് വർഷത്തിനിടെ 1,350 ബസുകളാണ് നിർത്തിയത്.

കോവിഡിനുശേഷം സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്ന പ്രവണത സംസ്ഥാനത്ത് വർധിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. ഇന്ധന വിലവർധന, ടയർ, സ്‌പെയർപാർട്സുകൾ എന്നിവയുടെ വിലക്കയറ്റം, ജീവനക്കാരുടെ വേതന വർധന എന്നിവയാണ് ബസ് മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. റോഡ് നികുതി, ഇൻഷുറൻസ്, ക്ഷേമനിധി, ഫിറ്റ്നസ് ചെലവുകൾ എന്നിവയും ഗണ്യമായി ഉയർന്നു. പുതിയതായി രജിസ്റ്റർചെയ്യുന്ന ബസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്.