തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റിഡിയിലെടുത്തത്.  ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയായിരുന്നു കസ്റ്റിഡിലെടുത്തത് എന്നാണ് വിവരം. അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കും.

To advertise here,

ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തത്. യൂത്ത് ലീഗ് ഉള്‍പ്പെടെ ഡി.ജി.പി.ക്ക് പരാതിനല്‍കിയിരുന്നു. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. പോലീസുകാര്‍ക്കൊപ്പം മകന്‍ ഷോണ്‍ ജോര്‍ജും ഈ വാഹനത്തിലുണ്ട്.

മുസ്ലിങ്ങള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോര്‍ജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ വൈരമുണ്ടാക്കുന്ന തരത്തിലാണ് പി.സി.ജോര്‍ജ് പ്രസംഗിച്ചിട്ടുള്ളത്. മുസ്ലിങ്ങള്‍ അവരുടെ ഹോട്ടലുകളിലും മറ്റും വരുന്ന ഇതര മതസ്ഥര്‍ക്ക് വന്ധ്യത വരുത്തുന്നതിന് തുള്ളിമരുന്ന് ആഹാരപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തു നല്‍കുന്നവെന്നടക്കം പ്രസംഗത്തില്‍ പറഞ്ഞുവെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ്, സര്‍ക്കാരിന് കടമെടുക്കാനുള്ള സ്ഥാപനം മാത്രമാണ്. അത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തില്ലെങ്കില്‍ ക്ഷേത്രത്തിനു പുറത്തുവെച്ച് ഭക്തര്‍ കാണിക്ക സ്വീകരിച്ച് ഹിന്ദുക്കളുടെ ഉന്നമനത്തിനായി ഉപയോഗിക്കണം എന്നും ജോര്‍ജ് പറഞ്ഞിരുന്നു.