ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണ കടത്ത് കേസിന്റെ തുടക്കം മുതല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണം ആയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ കേരളത്തിലെ സര്‍ക്കാരിലെ ഭരണ രാഷ്ട്രീയ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തനുള്ള ശ്രമമാണ് ഇഡി നടത്തുന്നത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ സന്തോഷിപ്പിക്കുന്നതിനാണ് കേസിന്റെ വിചാരണ ബെംഗളുരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നും ശിവശങ്കര്‍ ആരോപിക്കുന്നു.

To advertise here,

സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ശിവശങ്കര്‍ ഉന്നയിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ ബെംഗളുരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതം ആണ്. കേസിന്റെ വിചാരണ സമയത്ത്  മാപ്പ് സാക്ഷിയാക്കാമെന്ന ഇഡിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് സ്വപ്നയുടെ വെളിപ്പെടുത്തലുകളെന്നും ശിവശങ്കര്‍ ആരോപിക്കുന്നു.


ശിവശങ്കര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ മറ്റ് പ്രധാനപ്പെട്ട വാദങ്ങള്‍

  • സ്വപ്ന സുരേഷുമായി ഗൂഢാലോചന നടത്തിയാണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ശിവശങ്കര്‍ നിരപരാധി ആണെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആദ്യ മൊഴി.  സ്വപ്നയെ ഭീഷണിപ്പെടുത്തി പിന്നീട് ശിവശങ്കറിന് എതിരെ മൊഴി നല്‍കിക്കുക ആയിരുന്നു.
  • 2021  മാര്‍ച്ചില്‍  കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി, മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍, നിയമസഭാ സ്പീക്കര്‍ എന്നിവര്‍ക്ക് എതിരെ സ്വപ്ന മൊഴി നല്‍കിയതായി പറയുന്നുണ്ട്. സ്വപ്നയുടെ  'ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍' തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. എന്നാല്‍ കഴിഞ്ഞ പതിനെട്ട് മാസങ്ങളായി  ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാത്തത് ഒരു തെളിവുകളും ലഭിക്കാത്തതിനാലാകും. കസ്റ്റംസ് പിന്നീട് കോടതിയില്‍ നല്‍കിയ കുറ്റപത്രങ്ങളില്‍ ഈ വെളിപ്പെടുത്തലുകളെ കുറിച്ച് ഒന്നും പറയുന്നില്ല.
  • അന്വേഷണ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം തടസപ്പെടുത്തുന്നു എന്ന ആരോപണം ഇഡിക്ക് ഇല്ലായിരുന്നു. താന്‍ അന്വേഷണം അട്ടിമറിക്കുന്നു എന്ന് ഇഡി അല്ലാതെ മറ്റൊരു ഏജന്‍സിക്കും പരാതിയില്ല.
  • കേസിന്റെ അന്വേഷണം പൂര്‍ത്തിയായതാണ്. അനുബന്ധമായി ലഭിച്ച പരാതിയിലും അന്വേഷണം പൂര്‍ത്തിയായി. അതിനാല്‍ തന്നെ അന്വേഷണം തടസ്സപ്പെടും എന്ന ഇഡിയുടെ വാദം തെറ്റാണ്.
  • സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ സ്വപ്ന അതിനെ സ്വാഗതം ചെയ്തു. കേസിലെ മറ്റൊരു പ്രതി സരിത്തും താനും ബെംഗളൂരുവില്‍ ജോലി നേടിയെന്ന് സ്വപ്ന പറഞ്ഞു. ഇതില്‍ നിന്ന് തന്നെ ഇഡിയും സ്വപ്നയും തമ്മില്‍ ഉള്ള ഗൂഢാലോചന വ്യക്തം.
  • കോടതികളിലും മാധ്യമങ്ങളിലും സ്വപ്ന വിവിധ പ്രതികരണങ്ങള്‍ നല്‍കുന്ന വിചാരണ സമയത്ത് സ്വപ്നയെ മാപ്പ് സാക്ഷി ആക്കാനുള്ള ഇടപാടിന്റെ ഭാഗമാണ്.
  • ഒരു കോടി രൂപ വില വരുന്ന ഉപകരണങ്ങള്‍ വാങ്ങിയാണ് സെക്രട്ടറിയേറ്റിലെ പഴയ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്തത്. സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തില്‍ ഉള്ള ഇടപെടലുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി.  
  • എറണാകുളത്തെ പിഎംഎല്‍എ കോടതിയില്‍ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ സാധ്യത ഇല്ല. 2016 ല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിചാരണ പോലും ഇത് വരെ ആരംഭിച്ചിട്ടില്ല. അതിനാല്‍ കേസിന്റെ വിചാരണ ഉടന്‍ ബെംഗളുരുവിലേക്ക് മാറ്റണമെന്ന ആവശ്യം അപ്രസക്തം.
  • അടുത്ത വര്‍ഷം ജനുവരിയില്‍ താന്‍ സര്‍വീസില്‍ നിന്ന് വിരമിക്കും. സര്‍ക്കാരുമായുള്ള ബന്ധം അതോടെ അവസാനിക്കും. സര്‍ക്കാര്‍ സംവിധാനത്തില്‍ ശിവശങ്കറിന് ഉണ്ടെന്ന് ഇഡി ആരോപിക്കുന്ന സ്വാധീനവും ബന്ധവും അടുത്ത വര്‍ഷത്തോടെ അവസാനിക്കും.