തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി മെട്രോമാൻ ഇ. ശ്രീധരൻ. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ അതിവേഗ റെയിൽ പാത സംബന്ധിച്ച കരട് റിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിക്കു കൈമാറി. ഇക്കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

To advertise here,

നേരത്തെ പിണറായി വിജയൻ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച ബദൽ പദ്ധതിയുമായാണ് ഇ. ശ്രീധരൻ ഇപ്പോൾ പുതിയ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. നിലവിലുള്ള റെയിൽ പാതകളുമായി കൂട്ടിയോജിപ്പിക്കാൻ കഴിയുന്നതും ബ്രോഡ്‌ഗേജ് അടിസ്ഥാനമാക്കിയുള്ളതുമായ ഈ പദ്ധതിക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണ് വിഭാവനം ചെയ്യുന്നത്.

പദ്ധതിയുടെ വിശദമായ പദ്ധതി രേഖയുടെ (ഡിപിആർ) 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നാണ് സൂചന. പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ. ശ്രീധരൻ നേരത്തെ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിയുടെ ഭൂമി വിജ്ഞാപനം വി.ഡി. സതീശൻ സർക്കാർ പിൻവലിച്ച സാഹചര്യത്തിൽ, അതിവേഗ റെയിൽ പദ്ധതിയിൽ സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നത് നിർണായകമാണ്. സംസ്ഥാന സർക്കാരിൽനിന്ന് അനുകൂല പ്രതികരണം ലഭിക്കുകയാണെങ്കിൽ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ചേർന്ന് തുടർന്നുള്ള നടപടികളിലേക്ക് അദ്ദേഹം കടക്കുമെന്നാണ് സൂചന.