മലപ്പുറം: എല്ലാ മേഖലയിലുമുണ്ടായ വിലവര്‍ധനയെ നേരിടാന്‍ സഹായമായി കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ക്കും സഹകരണ വകുപ്പുദ്യോഗസ്ഥര്‍ക്കും ഡി.എ. കൂടുന്നു. ജനുവരിയിലും ജൂലൈയിലുമായാണ് ഉദ്യോഗസ്ഥരുടെ ഡി.എ. വര്‍ധന ഉണ്ടാകാറുള്ളത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഇതിനാവശ്യമായ കാല്‍ക്കുലേഷന്‍ പൂര്‍ത്തിയായി. ഇനി ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാല്‍ മതിയാകും.

To advertise here,

കേന്ദ്രക്ഷാമബത്തയില്‍ വര്‍ധന നാലുശതമാനം

2024  ജനുവരി മുതല്‍ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയില്‍ നാലുശതമാനം വര്‍ധനയുണ്ടാകും. ക്ഷാമബത്ത കണക്കാക്കുന്നതിന് ആധാരമായ  ഉപഭോക്തൃ വിലസൂചികയില്‍ 2023 ഡിസംബര്‍ മാസം  കഴിഞ്ഞ ജൂണ്‍ മാസത്തേക്കാള്‍ 10.5 പോയിന്റ് വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന വ്യവസായ പ്രാധാന്യമുള്ള 88 നഗരങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട  317 മാര്‍ക്കറ്റുകളിലെ 463 ഇനം സാധനങ്ങളുടേയും സേവനങ്ങളുടേയും വില മാസംതോറും താരതമ്യം ചെയ്താണ് ക്ഷാമബത്ത കണക്കാക്കുന്നതിന് ആധാരമായ ഉപഭോക്തൃ വിലസൂചിക തയ്യാറാക്കുന്നത്. ഡിസംബറിലെ ഉപഭോക്തൃ വിലസൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം 5.69 % ആയി  ഉയര്‍ന്നപ്പോള്‍ മൊത്തവിലയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍  0.73 %  ആയിരുന്നു.  

കഴിഞ്ഞ നാലുമാസമായി ഉപഭോക്തൃ വിലസൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ സഹന പരിധിയായ ആറുശതമാനത്തില്‍ താഴെയാണ്. അതേസമയം നടപ്പുസാമ്പത്തിക വര്‍ഷം  രണ്ടാം പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) 7. 6 ശതമാനമായി ഉയര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്  നവംബര്‍ 30-ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.  2022 - 2023 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ജി.ഡി.പി.  6.2 %  ആയിരുന്നു.
ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത  50% ആയി ഉയരും.  

സംസ്ഥാന ഡി.എ. 28 ശതമാനമാകും, സഹകരണ ജീവനക്കാരുടേത് 115 ശതമാനവും

സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത  3% വര്‍ദ്ധിച്ച് 28  ശതമാനമാവും.(എന്നാല്‍  2021 ജനുവരി 2 % , ജൂലൈ  3 % , 2022 ജനുവരി 3 %, 2022 ജൂലൈ 3 %, 2023 ജനവരി 4 % , ജൂലൈ 3 % അടക്കം 18 % നിലവില്‍ കുടിശ്ശികയാണ്)

സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 6 % വര്‍ധനയുണ്ടാകും. കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തില്‍ ക്ഷാമബത്ത ഭാഗികമായി മാത്രമേ അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചിരുന്നുള്ളൂ എന്നതിനാലാണ് സഹകരണ ജീവനക്കാരുടെ ഡി.എ ശതമാനം ഉയര്‍ന്നു നില്‍ക്കുന്നത്. (എന്നാല്‍  2021 ജനവരി 5 % , ജൂലൈ 5 % , 2022  ജനവരി   5  %, ജൂലൈ  6% ,  2023 ജനവരി 6 % , ജൂലൈ 6 % അടക്കം 33  % നിലവില്‍ കുടിശ്ശികയാണ്.) ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 115  % ആയി ഉയരും.

സാധാരണഗതിയില്‍ ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ കേന്ദ്രം ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും. ക്ഷാമബത്ത കുടിശ്ശികയ്ക്കായി ചില സംഘടനകള്‍ നിയമ പോരാട്ടത്തിലുമാണ്. സംസ്ഥാന സര്‍ക്കാര്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്ന മുറയ്ക്ക് സഹകരണ ജീവനക്കാരുടെയും ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും.        

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്നത് 7% ഡി.എ. ആണ്. ( 2019-ല്‍ ശമ്പള പരിഷ്‌ക്കരണം നിലവില്‍ വന്ന ആദ്യ 6 മാസം ഡി.എ. ഇല്ല )

01.07.2019      0 %
01.01.2020      4 % = 4
01.07.2020      3 % = 7

2024 ബഡ്ജറ്റ് പ്രഖ്യാപനം ഒരു ഗഡു, അതായത് 01.01.2021- 2 % = 9 ( 24 ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം )

ബഡ്ജറ്റ് അവതരണ സമയത്തെ കുടിശ്ശിക

01.01.2021     2 %
01.07.2021     3 %
01.01.2022     3 %
01.07.2022     3 %
01.01.2023     4 %
01.07.2023     3%
01.01.2024     3 % ( ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും)

അങ്ങിനെ ആകെ കുടിശ്ശിക 21  %

01.01.2024 ലെ ആകെ ഡി.എ. 28 %

നിലവില്‍ ലഭിക്കുന്നത്     7 %

അപ്പോള്‍ കുടിശ്ശിക             21 %

നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്   2 %

ശേഷമുള്ള കുടിശ്ശിക    19 %


വിവരങ്ങള്‍ക്ക് കടപ്പാട്: എ.കെ.മുഹമ്മദലി