തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സ്വരം കടുപ്പിച്ച് സി.പി.ഐ. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചാ വിഷയത്തില്‍ എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കണമെന്ന ആവശ്യത്തില്‍ നിലപാട് ആവര്‍ത്തിക്കുകയാണ് സിപിഐ. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്. നിയമസഭാ സമ്മേളനം സജീവമാകുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ മന്ത്രി കെ.രാജന്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.

To advertise here,

എ.ഡി.ജി.പി വരുത്തിയ വീഴ്ചകളുടെ വിശദാംശങ്ങള്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും വിശദമായ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ ഈ മറുപടിയോട് സി.പി.ഐ സംതൃപ്തരല്ല. എ.ഡി.ജി.പിയെ മാറ്റണമെന്ന പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇത്ര പരസ്യമായി പ്രതികരിച്ചിട്ടും നടപടിയില്ലാത്തതാണ് സി.പി.ഐയെ പ്രകോപിതരാക്കുന്നത്.

അജിത്കുമാറിനെ മാറ്റിയില്ലെങ്കില്‍ നിയമസഭയിലും പുറത്തും സമ്മര്‍ദവും പ്രതിഷേധവും കടുപ്പിക്കാനാണ് സി.പി.ഐയുടെ തീരുമാനം. തൃശൂര്‍ പൂരം കലക്കലില്‍ ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ട് തന്നെ എ.ഡി.ജി.പിയെ മാറ്റാന്‍ പര്യാപ്തമാണെന്നതാണ് സി.പി.ഐ നിലപാട്. അജിത് കുമാറിനെതിരെ ഇത്രയും ആരോപണങ്ങളുയര്‍ന്നിട്ടും  മുഖ്യമന്ത്രി സംരക്ഷണം നല്‍കുന്നതില്‍ സി.പി.ഐ അതൃപ്തരാണ്. തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനോടാണ് സി.പി.ഐയ്ക്ക് എതിര്‍പ്പ്.

തുടക്കം മുതല്‍ സി.പി.ഐയുടെ നിലപാട് ഉറച്ചതാണ്. ആര്‍എസ്എസ് ബന്ധം ആരോപിക്കപ്പെടുന്ന എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബിനോയ് വിശ്വം സി.പി.ഐയുടെ നിലപാട് അറിയിച്ചിട്ടും പാര്‍ലമെന്ററി യോഗത്തില്‍ മന്ത്രി കെ രാജന്‍ മുന്നണിയുടെ പ്രതിസന്ധി അവതരിപ്പിച്ചിട്ടും ചെവിക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായിട്ടില്ല.

നിലപാട് മാറ്റാന്‍ മുഖ്യമന്ത്രി തയാറല്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് സി.പി.ഐയും നീക്കമിടുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കടന്നാക്രമിക്കുമെന്നുറപ്പാണ്. ചെറുക്കേണ്ട ബാധ്യതയുള്ള സിപിഐ അംഗങ്ങള്‍ മൗനം പാലിച്ചേക്കും. ഉടന്‍ എഡിജിപിയെ മാറ്റിയില്ലെങ്കില്‍ പരസ്യ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് യുവജന സംഘടനയായ എ.ഐ.വൈ.എഫിലെയും ആലോചന.