തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിയില്‍ നിന്നും അകറ്റുന്നതിനായി വിവിധ വകുപ്പുകളുടെ പിന്തുണയോടെ വിപുലമായ കര്‍മപദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി. ലഹരിയെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഇതിനായി ജനങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണ്. ലഹരി വിപണനത്തിന്റെയും ഉപഭോഗത്തിന്റെയും തായ്‌വേരറുത്ത് വരുംതലമുറകളെ കൊടുംവിപത്തില്‍നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിന് നാടിന്റെ പിന്തുണയും സഹായവും ആവശ്യമാണ്. ലഹരി വസ്തുക്കള്‍ പൊതുസമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുകയും കുടുംബ ബന്ധങ്ങളെ തകര്‍ക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.  

വിവിധ വകുപ്പുകള്‍ തങ്ങള്‍ ചെയ്തുവരുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും ഇന്ന് നടന്ന യോഗത്തില്‍ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ടര്‍ഫ് മുതല്‍ തട്ടുകടവരെയും പരിശോധന കര്‍ശനമാക്കുമെന്നും ലേബര്‍ ക്യാമ്പുകളിലും ഹോസ്റ്റലുകളിലും പരിശോധന കടുപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 17-ന് സര്‍വകക്ഷി യോഗം ചേരും.