കോഴിക്കാട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം തുടരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷം തുടങ്ങിയത്. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. 

To advertise here,

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ ഇതുവരെ പോള്‍ ചെയ്തത് 8500 വോട്ടുകളാണ്. വൈകിട്ട് നാലുമണിവരെയാണ് തിരഞ്ഞെടുപ്പ്. 4.30-ന് വോട്ടെണ്ണല്‍ ആരംഭിക്കും. കഴിഞ്ഞവര്‍ഷം 6600 വോട്ടുകള്‍ ആണ് പോള്‍ ചെയ്തത്. പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.എം.കെ. രാഘവന്‍ എം.പിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു

ഇതിനിടയില്‍ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണവുമായി വോട്ടന്മാര്‍ രംഗത്തെത്തി. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി കോവൂര്‍ സ്വദേശി പ്രസീദ് വെളിപ്പെടുത്തി. കോവൂര്‍ എട്ടാം നമ്പര്‍ ബൂത്തില്‍ ആയിരുന്നു വോട്ട്. കള്ള വോട്ടിന് പിന്നില്‍ നിലവിലെ ഭരണസമിതി എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇതിനൊപ്പം 78-കാരനായ പി.എസ്. ജയപ്രകാശിന്റെ വോട്ട് നേരത്തെ ചെയ്തുവെന്നും ആരോപണമുയര്‍ന്നു. ക്യൂ നിന്ന് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് നേരത്തെ ചെയ്തതായി പറഞ്ഞെന്ന് ജയപ്രകാശ്. താന്‍ സ്ഥിരമായി കോണ്‍ഗ്രസ് ഔദ്യോഗിക പാനലിന് വോട്ട് ചെയ്യുന്ന ആളെന്നും ജയപ്രകാശ് പറഞ്ഞു.