മലപ്പുറം: ജനത്തിനാവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വകുപ്പുകളില്‍നിന്ന് എളുപ്പത്തില്‍ ലഭിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു വര്‍ഷമായിട്ടും നടപ്പായില്ല. വിവിധ വകുപ്പധികൃതര്‍ വ്യക്തമായ ഉത്തരവിറക്കാത്തതാണു കാരണം.

To advertise here,

പല സര്‍ട്ടിഫിക്കറ്റുകള്‍ക്കും രേഖകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നത് ഒഴിവാക്കി സ്വയം സാക്ഷ്യപ്പെടുത്തല്‍ നിര്‍ദേശിച്ചിരുന്നു. നോട്ടറി പബ്ലിക്കിന്റെ സാക്ഷ്യവും ഒഴിവാക്കി. അപേക്ഷാഫീസ് ഒഴിവാക്കുക, അപേക്ഷാഫോം ലളിതമാക്കുക, ഒരു സര്‍ട്ടിഫിക്കറ്റുതന്നെ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുക, സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കൂടുതല്‍ കാലാവധി നല്‍കുക തുടങ്ങി ഒട്ടേറേ ഗുണകരമായ നിര്‍ദേശങ്ങളാണ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ നിര്‍ദേശത്തിലുള്ളത്. ഇതു സമയബന്ധിതമായി നടപ്പാക്കിയിരുന്നെങ്കില്‍ വില്ലേജ് ഓഫീസുകളില്‍ അനുഭവപ്പെടുന്ന തിരക്കിന് പരിഹാരമാകുമായിരുന്നു. നിലവിലുള്ള ഉത്തരവുകളില്‍ ആവശ്യമായ ഭേദഗതിവരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുംചെയ്തു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു നീക്കവുമുണ്ടായില്ല.

ഒരു ദിവസം രണ്ടായിരം സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കേണ്ട അവസ്ഥയാണ് വില്ലേജ് ഓഫീസുകളില്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് റവന്യൂ ജീവനക്കാരുടെ സംസ്ഥാന കൂട്ടായ്മയായ വോയ്സ് ഓഫ് റവന്യൂ ചീഫ് സെക്രട്ടറിക്ക് നിവേദനം നല്‍കി.

നടപ്പാകാത്ത നിര്‍ദേശങ്ങള്‍

സര്‍ട്ടിഫിക്കറ്റില്‍ ഏതാവശ്യത്തിനാണെന്ന് എഴുതരുത്. പല ആവശ്യത്തിന് ഉപയോഗിക്കാം

അപേക്ഷകന്റെ സത്യവാങ്മൂലം മാത്രം വാങ്ങി ചില സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റോ അഞ്ചുവര്‍ഷം കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ മതി

ജാതി സര്‍ട്ടിഫിക്കറ്റിന് പകരമായി അപേക്ഷകന്റെ വിദ്യാഭ്യാസരേഖയില്‍ ജാതി രേഖപ്പെടുത്തിയാല്‍ മതി

റെസിഡെന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം പുതിയ വൈദ്യുതി, കുടിവെള്ള, ടെലിഫോണ്‍ ബില്ലുകള്‍, കെട്ടിടനികുതി രസീത് എന്നിവയിലേതെങ്കിലും മതി

മൈനോറിറ്റി സര്‍ട്ടിഫിക്കറ്റിനു പകരം വിദ്യാഭ്യാസരേഖകളില്‍ മതം രേഖപ്പെടുത്തിയാല്‍ മതി

വണ്‍ ഓഫ് ദ സെയിം സര്‍ട്ടിഫിക്കറ്റിന് അപേക്ഷകന്റെ സത്യവാങ്മൂലം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി

മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിനു പകരം ദമ്പതിമാരുടെ വിദ്യാഭ്യാസരേഖയില്‍ ജാതി രേഖപ്പെടുത്തുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്താല്‍ മതി