ആലപ്പുഴ: ബിപിൻ.സി ബാബു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ച് കരീലകുളങ്ങര, പത്തിയൂർ മേഖലകളിലെ സിപിഎം പ്രവർത്തകർ. ബിപിൻ സി ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷൻ ജില്ലാ നേതാവും ഡിവൈഎഫ്ഐ നേതാവുമായ  മിനിസാ ജബ്ബാർ, സിപിഎം പത്തിയൂർ, കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടത്. പോയി തന്നതിന് നന്ദി എന്ന് എഴുതിയ കേക്കാണ് പ്രവർത്തകർ മുറിച്ചത്. ബിപിൻ സി ബാബുവും മിനിസാ ജബ്ബാറും കുറേകാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. 

To advertise here,

ബിപിന്‍ സി. ബാബു പാര്‍ട്ടിവിട്ടത് അച്ചടക്ക നടപടിയെത്തുടര്‍ന്നാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ വ്യക്തമാക്കിയിരുന്നു. വിഭാഗീയത കാരണമല്ല അദ്ദേഹം പോയത്. സ്വഭാവദൂഷ്യം സംബന്ധിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തി. ഇവരെ ഒരുമിച്ചു കൊണ്ടുപോകുന്നതിനും സി.പി.എമ്മിലേക്കു തിരികെ കൊണ്ടുവരുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരുമ്പോഴാണ് ബി.ജെ.പി.യിലേക്കു പോയത്. വന്നവഴി മറന്ന് പ്രവര്‍ത്തിച്ചത് തെറ്റായിപ്പോയി. സി.പി.എമ്മിന്റെ മതേതത്വം നഷ്ടമായെന്നു പറഞ്ഞ് ബിപിന്‍ പോയത് ആര്‍.എസ്.എസ്. നയിക്കുന്ന പാര്‍ട്ടിയിലേക്കാണെന്നും നാസര്‍ പറഞ്ഞു.

രണ്ടുവര്‍ഷത്തോളമായി സി.പി.എമ്മുമായി അകന്നും പിന്നീട് അടുത്തും കഴിഞ്ഞശേഷമാണ് ബിപിന്‍ സി. ബാബു പാര്‍ട്ടിവിട്ട് ബി.ജെ.പി.യില്‍ ചേരുന്നത്. ഇദ്ദേഹത്തിനെതിരേ പാര്‍ട്ടിയംഗം കൂടിയായ ഭാര്യ ഗാര്‍ഹികപീഡന പരാതി പാര്‍ട്ടിക്കു നല്‍കിയതോടെയാണു വിവാദങ്ങളില്‍പ്പെട്ടത്. ആരോപണം അന്വേഷിച്ച പാര്‍ട്ടി ആറുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. കായംകുളം ഏരിയ കമ്മിറ്റിയംഗമായിരുന്നു അപ്പോള്‍. ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിയും വന്നു. നടപടിയുടെ കാലാവധി കഴിഞ്ഞിട്ടും ബിപിനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് എടുത്തതില്‍ ബിപിന്‍ അസ്വസ്ഥനായിരുന്നു. വിഭാഗീയതമൂലം തനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കുകയും ചെയ്തു.

ബിപിന്റെ അമ്മ കെ.എല്‍. പ്രസന്നകുമാരി ഏരിയ കമ്മിറ്റിയംഗമാണ്. ഏരിയ കമ്മിറ്റിയില്‍നിന്നു രാജിവെക്കുകയാണെന്നുകാണിച്ച് പ്രസന്നകുമാരിയും നേരത്തേ പാര്‍ട്ടിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍, മന്ത്രി സജി ചെറിയാന്‍ വീട്ടിലെത്തി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെ രണ്ടുപേരും പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു.