
ആലപ്പുഴ: ‘ഒരുപാടാളുകളുടെ രക്തത്തിൽനിന്നു ലഭിച്ച സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്ന തരത്തിലാണ് ഇന്നത്തെ കേന്ദ്രസർക്കാരിന്റെ ഭരണം. സാധാരണ ജനങ്ങളെക്കുറിച്ച് ചിന്തയില്ലാതെ സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി രാഷ്ട്രത്തെ നശിപ്പിക്കുകയാണ്. സ്വന്തം കസേരയും അധികാരവും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജനങ്ങളെ മറന്നു പോയിരിക്കുന്നു.’ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരപോരാളി ഭഗത് സിങ്ങിന്റെ ഇളയസഹോദരി ബീബീ പ്രകാശ് കൗറിന്റെ മകൻ സർദാർ ഹകുമത് സിങ്ങിന്റേതാണ് വാക്കുകൾ.
അദ്ദേഹത്തിന്റെ അതേ അഭിപ്രായം തന്നെയാണ് ഇളയ സഹോദരി ഗുർജിത് കൗർ ദത്തിനും. ‘നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളെ പണംമുടക്കി കേന്ദ്രം ഏതുവിധേനയും അവർക്കു കീഴിലാക്കാൻ ശ്രമിക്കുന്നു.
സംസ്ഥാനങ്ങൾ അവരുടെ അധീനതയിൽ പ്രവർത്തിക്കണമെന്ന ഗൂഢലക്ഷ്യമാണ് അതിനു പിന്നിൽ. അനീതിക്കെതിരേ മിണ്ടാതിരിക്കാൻ പഞ്ചാബിലെ ഒരാൾക്കും സാധിക്കില്ല’- ഗുർജിത് കൗർദത്ത് പറഞ്ഞു.
കോൺഗ്രസ് എന്ന പാർട്ടി ഒരുപാതി ബി.ജെ.പി.യാണെന്ന് സർദാർ ഹകുമത് സിങ് പറയുന്നു. രാഹുൽഗാന്ധി എന്ന നേതാവിനെക്കൊണ്ട് കോൺഗ്രസിനെ എങ്ങുമെത്തിക്കാൻ സാധിക്കില്ലെന്ന ഉറപ്പ് എല്ലാ ജനതയ്ക്കുമുണ്ട്. എന്നാൽ, രാഹുൽ ഗാന്ധിയുടെ സ്ഥാനമാനങ്ങൾ നിഷേധിക്കാൻ കേന്ദ്രസർക്കാരിന് അവകാശമില്ല. വോട്ടുചെയ്തു ജയിപ്പിച്ച ജനങ്ങളാണ് ശരിയും തെറ്റും പറയേണ്ടത്. ഞങ്ങൾക്ക് പ്രവർത്തിക്കാൻ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും പേരു വേണമെന്നില്ല. മത്സരിക്കാനോ അധികാരസ്ഥാനം എത്തിപ്പിടിക്കാനോ ഞാനോ എന്റെ കുടുംബമോ ആഗ്രഹിക്കുന്നില്ല. ജീവൻ കൊടുത്തും സാധാരണക്കാരെ രക്ഷിക്കുമെന്ന ഉറപ്പു മാത്രമാണ് ഞങ്ങളെ വിശ്വസിക്കുന്നവർക്കായി നൽകാനുള്ളതെന്നും ഇരുവരും പറഞ്ഞു.
സ്വാതന്ത്ര്യത്തിനുവേണ്ടി സമരംചെയ്തു വിജയിച്ച ഒരു നാടും ജനതയുമാണ് ഇവിടെയുള്ളത്. കർഷകസമരത്തിൽ ഭഗത് സിങ്ങിന്റെ ഫോട്ടോ വെച്ച് ബനിയനും ധരിച്ചെത്തിയ യുവാക്കളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇനിയും അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യയെ കാണാൻ സാധിക്കുമെന്നാണ് ഉറച്ച വിശ്വാസമെന്നും ഗുർജിത് കൗർ ദത്ത് പറഞ്ഞു.
ആലപ്പുഴയിൽ തിങ്കളാഴ്ച നടക്കുന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിനെത്തിയതായിരുന്നു ഇരുവരും.
Content Highlights: Bhagat Singh's Family Says... India's Independence-Questioning Rule
Published: 27 Mar 2023, 07:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented