തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ, ഗുരുവായൂർ മണ്ഡലത്തിൽ പോരാട്ടത്തിന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണനെത്തും. ഏറെക്കാലമായി കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രവർത്തനങ്ങൾ നടത്തിവരികയായിരുന്ന അദ്ദേഹത്തെ അപ്രതീക്ഷിതമായാണ് പാർട്ടി ഗുരുവായൂരിലേക്ക് നിയോഗിച്ചത്.

To advertise here,

സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പോടെയാണ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് പ്രതികരിച്ചത്. കൊടുങ്ങല്ലൂരിന്റെ കാവിമണ്ണിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചെങ്കിലും, ഗുരുവായൂരപ്പന്റെ പുണ്യഭൂമിയിലേക്കുള്ള ഈ മാറ്റം ഒരു നിയോഗമായി കാണുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 'ആഗ്രഹിച്ചത് കൊടുങ്ങല്ലൂരിന്റെ കാവി മണ്ണിൽ; നിയോഗം ഗുരുവായൂരിന്റെ പുണ്യഭൂമിയിലേക്ക്. വികസിത ഗുരുവായൂരിനായി എല്ലാവരും ഒപ്പമുണ്ടാകണം', ബി. ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹവുമായി ഗുരുവായൂരിലെത്തുന്ന തനിക്ക് മണ്ഡലത്തിലെ വോട്ടർമാരുടേയും പാർട്ടി പ്രവർത്തകരുടേയും പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് പ്രധാന ചർച്ചാവിഷയമാക്കിക്കൊണ്ട് ശക്തമായ ത്രികോണ മത്സരത്തിനാണ് ഗുരുവായൂരിൽ ബി.ജെ.പി കളമൊരുക്കുന്നത്. വരുംദിവസങ്ങളിൽ മണ്ഡലത്തിൽ സജീവമായ പ്രചാരണ പരിപാടികൾക്ക് തുടക്കമിടും.