കൊച്ചി: ലൈം​ഗിക അതിക്രമ കേസിൽ നടനും എം.എൽ.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. 

To advertise here,

ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യൽ നടന്നത്.

ചോ​ദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം മുകേഷിനെ വിട്ടയക്കുകയായിരുന്നു. ചോദ്യംചെയ്യലിന് എത്തുമ്പോഴോ അതിനുശേഷം തിരികെ പോകുമ്പോഴോ മാധ്യമങ്ങളോട് പ്രതികരിക്കാൻ മുകേഷ് തയാറായില്ല.

ലൈം​ഗിക പീഡന പരാതികളിന്മേൽ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശ​ദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്. അതേസമയം, മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഹർജിയിൽ പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആക്ഷേപവുമായി മറ്റൊരു യുവതിയും രം​ഗത്തെത്തിയിരുന്നു. 

നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പോലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയുകയായിരുന്നു.