കണ്ണൂര്‍: കണ്ണൂരില്‍ പള്ളിയാമൂലയില്‍ റിസോര്‍ട്ടില്‍ പരാക്രമം കാണിച്ചതിനുശേഷം കെയര്‍ടേക്കര്‍ ജീവനൊടുക്കി. റിസോർട്ടിലെ നായകളെ മുറിയിൽ പൂട്ടിയിടുകയും ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയും ചെയ്ത ശേഷം ഗുരുതരമായി പൊള്ളലേറ്റ് പുറത്തുവന്ന ഇയാളെ അടുത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ പള്ളിയാമൂലയിലെ ഭാനൂസ് റിസോര്‍ട്ടിലായിരുന്നു സംഭവം. പ്രേമന്‍ എന്നാണ് മരണപ്പെട്ട ജീവനക്കാരന്‍റെ പേര്. 

To advertise here,

ഇയാളോട് ജോലി രാജിവെച്ചുപോകണമെന്ന് റിസോര്‍ട്ട് ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പരാക്രമം. റിസോര്‍ട്ടിലെ വളര്‍ത്തുനായകളെ മുറിയിലടച്ച ശേഷം അടുക്കളയില്‍നിന്നു സിലിണ്ടറുമായി  മുറിയില്‍ കയറി വാതിലടച്ച ഇയാള്‍ തീകൊളുത്തി. സംഭവമറിഞ്ഞ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് തീകൊളുത്തിയത്. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്‍ പുറത്തുവന്ന ഇയാള്‍ റിസോര്‍ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പ്രേമന്‍റെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. സംഭവസമയത്ത് റിസോര്‍ട്ടിലെ മറ്റ് മുറികളില്‍ അതിഥികളുണ്ടായിരുന്നു. ഇവർക്കാർക്കും പരുക്കേറ്റതായി വിവരമില്ല.