ചെന്നൈ: കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നതിൽ മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങൾ ഇതിലുണ്ടെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലെ കടലൂരിൽ വെച്ച് നടന്ന രക്ഷാകർതൃ- അധ്യാപക സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭാഷയേയും ഞങ്ങൾ എതിർക്കുന്നില്ല. പക്ഷെ അത് അടിച്ചേൽപ്പിക്കുന്നതിനെ ഞങ്ങൾ എതിർക്കും. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം മാത്രമല്ല, മറ്റുപല കാരണങ്ങളാലും ഞങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നു. എൻഇപി പിന്തിരിപ്പനാണ്. ഇത് വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് അകറ്റും - സ്റ്റാലിൻ പറഞ്ഞു.
പട്ടികജാതി/ പട്ടികവർഗ, ബിസി വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകിയിരുന്ന സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് പുറമെ മൂന്ന് അഞ്ച് എട്ട് ക്ലാസുകൾക്ക് പൊതുപരീക്ഷകൾ നടത്താനും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും എൻഇപി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്നാട്ടിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ പരാമർശം. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്ര സർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന് നൽകി വരുന്ന 2000 കോടി രൂപ തടഞ്ഞുവെക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഭീഷണിപ്പെടുത്തി എന്ന് പരാതിപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
സംസ്ഥാനം ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയാൽ തമിഴ്നാടിന് 2000 കോടി രൂപ നൽകുമെന്ന് കേന്ദ്രം പറയുന്നു. പതിനായിരം കോടി രൂപ വാഗ്ദാനം ചെയ്താലും ഞങ്ങൾ എൻഇപി അംഗീകരിക്കില്ല. തമിഴ്നാടിനെ 2000 വർഷം പിന്നിലേക്ക് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ല - സ്റ്റാലിൻ പറഞ്ഞു.
ഹിന്ദി ഭാഷ വളർത്തുന്നതിനാണ് ഈ നയം കൊണ്ടുവന്നത്, വിദ്യാഭ്യാസത്തിനല്ല. നേരിട്ട് നടപ്പിലാക്കിയാൽ എതിർക്കപ്പെടുമെന്നതിനാൽ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ അത് മറച്ചുവെക്കപ്പെടുന്നുവെന്ന് സ്റ്റാലിൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
Content Highlights: wont accept education policy even if centre offers Rs 10000 crore mk stalin
Published: 22 Feb 2025, 08:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented