ഹരിദ്വാർ: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രധാന പ്രസാദമായ തിരുപ്പതി ലഡ്ഡുവിന്റെ വിൽപ്പന വിവാദങ്ങളിൽപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ നിർദേശവുമായി സന്യാസി സംഘടനയായ അഖിൽ ഭാരതീയ അഖാര പരിഷത്ത്. മായം ചേർക്കാൻ സാധ്യതയുള്ളവ ഒഴിവാക്കി കൽക്കണ്ടം, ഏലക്കായ, ഉണക്കമുന്തിരി തുടങ്ങിയവ ഭക്തർക്ക് പ്രസാദമായി നൽകണമെന്ന് സംഘടന അഭിപ്രായപ്പെട്ടു.

To advertise here,

ആരോ​ഗ്യപരമായും ഇത്തരം പ്രസാദങ്ങളാണ് മികച്ചത്. കൽക്കണ്ടവും, ഏലക്കായയും പോലുള്ള പ്രസാദങ്ങൾ അസിഡിറ്റി ഇല്ലാതാക്കാനും ആരോ​ഗ്യം വർധിപ്പിക്കാനും സഹായിക്കുന്നു. പ്രസാദം തയ്യാറാക്കുന്നതിന് ഉപയോ​ഗിക്കുന്ന നെയ്യ് ശുദ്ധമാണെന്ന് ക്ഷേത്രഭാരവാഹികൾ ഉറപ്പാക്കണം. രാജ്യത്തുടനീളം ഈ സമ്പ്രദായം തുടരണമെന്നും സംഘടനാ പ്രസിഡന്റ് മഹന്ത് രവിന്ദ്രപുരം പറഞ്ഞു. 

അതിനിടെ, വളരെ ശ്രദ്ധയോടെ, ചിട്ടയോടെയാണ് തിരുപ്പതിക്ഷേത്ര അടുക്കളയിൽ ലഡ്ഡു നിർമാണം നടക്കുന്നതെന്ന് എക്സിക്യുട്ടീവ് ഓഫീസർ ശ്യാമള റാവു പറഞ്ഞു. 700 ജീവനക്കാരാണ് ദിവസേന ലഡ്ഡു നിർമാണത്തിൽ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജഗൻമോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന നെയ്യിൽ മൃഗക്കൊഴുപ്പുകളും മറ്റും ഉണ്ടായിരുന്നു എന്ന് നാഷണൽ ഡെയറി ഡിവലപ്‌മെന്റ് ബോർഡിന്റെ റിപ്പോർട്ട്‌ അടിസ്ഥാനമാക്കി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപണം ഉന്നയിച്ചതോടെയാണ് വിഷയം വിവാദമാകുന്നത്. ഇക്കാര്യത്തിൽ വിശദമായ ഉന്നതതല അന്വേഷണത്തിന് നായിഡു സർക്കാർ ഉത്തരവിടുകയും ടി.ടി.ഡി. എക്സിക്യുട്ടീവ് ഓഫീസറോട് വിശദമായ റിപ്പോർട്ട്‌ ആവശ്യപ്പെടുകയും ചെയ്തു.

വിവാദങ്ങള്‍ക്കിടയിലും തിരുപ്പതിലഡ്ഡുവില്‍പ്പന തകൃതി

തിരുപ്പതി: തിരുമല ശ്രീ വെങ്കടേശ്വരക്ഷേത്രത്തിലെ പ്രധാന പ്രസാദമായ തിരുപ്പതി ലഡ്ഡുവിന്റെ വില്‍പ്പന വിവാദങ്ങള്‍ക്കിടയിലും തകൃതിയായി നടക്കുന്നു. കഴിഞ്ഞ നാലുദിവസത്തില്‍ 14 ലക്ഷത്തില്‍ പരം ലഡ്ഡുവാണ് വിറ്റഴിഞ്ഞതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) പറഞ്ഞു.

സെപ്റ്റംബര്‍ 19-നും 22-നും ഇടയിലെ നാലുദിവസം വിറ്റത് 14 ലക്ഷത്തില്‍പ്പരം ലഡ്ഡുവാണ്. ഒരുദിവസം ശരാശരി 3-3.5 ലക്ഷം ലഡ്ഡുവരെയാണ് തിരുപ്പതി ക്ഷേത്രത്തില്‍ വിറ്റഴിയുന്നത്. പരിശുദ്ധമായ പശുവിന്‍പാലിന്റെ നെയ്യും കടലമാവും പഞ്ചസാരയും കശുവണ്ടിയും ഉണക്കമുന്തിരിയും എലക്കയും ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന തിരുപ്പതി ലഡ്ഡുവിന് 310 വര്‍ഷത്തെ പഴക്കമുണ്ട്.