ന്യൂഡല്‍ഹി: ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് കാപ്പന്റെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന് അറിയിച്ചു. 

To advertise here,

എന്ത് കൊണ്ടാണ് ജാമ്യാപേക്ഷ നല്‍കാന്‍ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഹൈക്കോടതി ഉത്തരവ് ലഭിക്കാന്‍ വൈകിയത് കാരണമാണ് വൈകിയതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അറിയിച്ചു. തുടര്‍ന്നാണ് വെള്ളിയാഴ്ച്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ അവസാന പ്രവൃത്തിദിനമാണ് വെള്ളിയാഴ്ച്ച. ഹര്‍ജി ഏത് ബെഞ്ചാണ് പരിഗണിക്കുന്നതെന്ന് നാളെ വൈകിട്ടോടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളു. 

യുഎപിഎ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. നേരത്തെ കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ ജസ്റ്റിസ് കൃഷ്ണ പഹാല്‍ തള്ളിയിരുന്നു. സിദ്ദിഖ് കാപ്പനും കൂട്ടാളികളും കളങ്കിത പണം ഉപയോഗിച്ചുവെന്ന വാദം തള്ളിക്കളയാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി ജാമ്യം തള്ളികൊണ്ടുള്ള ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഹാത്രസില്‍ കാപ്പന് ഒരു ജോലിയും ഇല്ലായിരുന്നുവെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, കാപ്പന്റെ കൂട്ട് പ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. മുഹമ്മദ് ആലം തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടതിനോ, രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതായോ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂട്ടുപ്രതി സിദ്ദിഖ് കാപ്പനില്‍ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

നേരത്തെ, ഉത്തര്‍പ്രദേശിലെ മഥുര കോടതിയും കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണസംഘം കണ്ടെത്തിയ വസ്തുതകള്‍ കണക്കിലെടുത്താണ് മഥുര കോടതി ജാമ്യാപേക്ഷ തള്ളിയത്. ഹാഥ്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്. യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.