ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ ഫയല്‍ ചെയ്ത മാനനഷ്ട കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേചെയ്തു. സിക്കിമിലെ ഗാങ്‌ടോക് വിചാരണാ കോടതിയിലുള്ള കേസിലെ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മാനനഷ്ട കേസ് റദ്ദാക്കണമെന്ന ഐസക്കിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി സാന്റിയാഗോ മാര്‍ട്ടിന് നോട്ടീസ് അയച്ചു.

To advertise here,

തോമസ് ഐസക്ക് ധനകാര്യ മന്ത്രി ആയിരുന്ന കാലത്ത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കവെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് സാന്റിയാഗോ മാര്‍ട്ടിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാര്‍ട്ടിന്‍, ഗാങ്‌ടോക് കോടതിയില്‍ ഐസക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഈ കേസ് കേരളത്തിലേക്ക് മാറ്റണമെന്ന ഐസക്കിന്റെ ആവശ്യം കോടതി നേരത്തെ നിരാകരിച്ചിരുന്നു.

തോമസ് ഐസക്കിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ ജി. പ്രകാശ് എന്നിവരാണ് ഹാജരായത്. തടസ്സ ഹര്‍ജിയുമായി മാര്‍ട്ടിന്റെ അഭിഭാഷകനും കോടതിയില്‍ ഹാജരായിരുന്നു. കേസ് റദ്ദാക്കണമെന്ന തോമസ് ഐസക്കിന്റെ ആവശ്യത്തില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ മാര്‍ട്ടിനോട് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു.