ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സൈനിക നടപടിക്ക് മുന്‍പ് സേനയുടെ മനോവീര്യം തകര്‍ക്കുകയാണോ എന്ന് സുപ്രീംകോടതി ഹര്‍ജിക്കാരോട് ചോദിച്ചു. പഹൽഗാം സംഭവത്തിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫത്തേഷ്‌കുമാര്‍ ഷാഹു, മുഹമ്മദ് ജുനൈദ്, വിക്കി കുമാര്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

To advertise here,

ഭീകരാക്രമണ കേസുകളിലെ അന്വേഷണത്തിന് ജഡ്ജിമാര്‍ക്ക് വൈദഗ്ധ്യമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അത്തരം ഹര്‍ജികള്‍ നല്‍കി സേനയുടെ മനോവീര്യം തകര്‍ക്കരുത്. ഇത്തരം കാര്യങ്ങളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കുംമുന്‍പ് കുറച്ച് ഉത്തരവാദിത്വം കാണിക്കുക. നിങ്ങള്‍ക്കുമുണ്ട് രാജ്യത്തോട് കുറച്ച് കടമകള്‍. ഇങ്ങനെ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുകയാണോ നിങ്ങള്‍? എന്നുമുതലാണ് ഈ അന്വേഷണത്തില്‍ കോടതിക്ക് വൈദഗ്ധ്യം ലഭിച്ചതെന്നും ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

അതിനിടെ മറ്റു സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാർ കോടതിയോട് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ പലയിടങ്ങളിലുള്ള സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനാല്‍, മറ്റു സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് ഗുണ്ടകളോ തീവ്രവാദികളോ പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ട്. അവര്‍ക്കുവേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. അതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ സമീപിക്കാന്‍ ഹര്‍ജിക്കാരന് അവകാശമുണ്ടെന്ന് സുപ്രീംകോടതി മറുപടി നല്‍കി.