ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത തെറ്റായ ട്വീറ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞ് സി.പി.എം. നേതാവ് സുഭാഷിണി അലി. 

To advertise here,

ഞായറാഴ്ച, മണിപ്പൂരിലെ അതിക്രമത്തിന്റേതിനൊപ്പം രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് സുഭാഷിണി ട്വീറ്റ് ചെയ്തിരുന്നു. ഇവരാണ് മണിപ്പുരിലെ പ്രതികള്‍. അവരെ, അവരുടെ വസ്ത്രങ്ങളിലൂടെ തിരിച്ചറിയൂ എന്നായിരുന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവും കാണ്‍പുര്‍ മുന്‍ എം.പിയുമായ സുഭാഷിണിയുടെ ട്വീറ്റ്.

പങ്കുവെച്ചത് വ്യാജവിവരം ആണെന്ന് മനസ്സിലായതിന് പിന്നാലെ, മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ട രണ്ടു പേരെ സംബന്ധിച്ച ഒരു വ്യജ ട്വീറ്റ്, റിട്വീറ്റ് ചെയ്തതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. മനഃപൂര്‍വ്വമല്ലാതെ ഞാന്‍ ചെയ്ത ഈ പ്രവൃത്തി മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നു- എന്ന് സുഭാഷിണി ട്വീറ്റ് ചെയ്തു. 

അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തിയതില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിച്ച് ആര്‍.എസ്.എസ്. നേതാവിന്റെയും മകന്റെയും ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ തിരിച്ചറിയാത്ത ആളുകള്‍ക്കെതിരേ മണിപ്പുര്‍ പോലീസ് ഞായറാഴ്ച എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.