ന്യൂഡല്‍ഹി: പ്രധാനമന്ത്രി വ്യാഴാഴ്ച അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പടുകൂറ്റന്‍ പ്രതിമ നിര്‍മിക്കുന്നതിനാവശ്യമായ ഗ്രാനൈറ്റ് ഡല്‍ഹിയിലെത്തിക്കാനുള്ള ട്രക്കിന്റെ യാത്രയില്‍ ദേശീയപാതകളിലെ ടോള്‍പ്ലാസാകവാടങ്ങള്‍ താത്കാലികമായി പൊളിച്ചുനീക്കിയതടക്കം നിർമാണത്തിനായി കടക്കേണ്ടിവന്നത് നിരവധി കടമ്പകള്‍. തെലങ്കാനയിലെ ഖമ്മാം ക്വാറിയില്‍ നിന്നാണ് പ്രതിമനിര്‍മാണത്തിനാവശ്യമായ ടെലിഫോണ്‍ ബ്ലാക് ഗ്രാനൈറ്റ് സ്‌റ്റോണ്‍ ഡല്‍ഹിയിലെത്തിച്ചത്. ഗ്രാനൈറ്റ് വഹിക്കുന്ന നൂറ് അടി നീളമുള്ള ട്രക്കിന് സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനാണ് തെലങ്കാനയില്‍ നിന്ന് ഡല്‍ഹി വരെയുള്ള ചില ടോള്‍പ്ലാസകളിലെ പ്രവേശനകവാടങ്ങള്‍ പൊളിച്ചത്. 

To advertise here,

ഗ്രാനൈറ്റ് ദേശീയപാതയിലേക്കെത്തിക്കാന്‍ ക്വാറിയില്‍ നിന്ന് താത്കാലിക റോഡ് ഒരുക്കേണ്ടിവന്നതായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാനൈറ്റ് സ്റ്റുഡിയോ ഇന്ത്യയുടെ ഡയറക്ടര്‍ രജത് മെഹ്ത പറഞ്ഞു. ഡല്‍ഹിയിലെത്തിക്കാന്‍ അതിലേറെ പ്രതിബന്ധങ്ങള്‍ തരണംചെയ്തതായും മെഹ്ത കൂട്ടിച്ചേര്‍ത്തു. 280 മെട്രിക് ടണ്‍ ഭാരവും 32 അടി നീളവും 11 അടി ഉയരവും 8.5 അടി വീതിയുമുള്ള ഒറ്റ ഗ്രാനൈറ്റില്‍ നിന്നാണ് നേതാജിയുടെ പ്രതിമ തീര്‍ത്തത്. 65 മെട്രിക് ഭാരമുള്ള പ്രതിമ വ്യാഴാഴ്ചയാണ് ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. 

തെലങ്കാനയില്‍ നിന്ന് നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെത്തിക്കാനുള്ള ട്രക്ക് പ്രത്യേകമായി രൂപകല്‍പന ചെയ്യുകയായിരുന്നു. 1,665 കിലോമീറ്ററായിരുന്നു യാത്രാദൂരം. 42 ടയറുകളാണ് യാത്രാമധ്യേ പൊട്ടിയത്. ഇതിനേത്തുടര്‍ന്ന് യാത്ര 72 മണിക്കൂറോളം വൈകുകയും ചെയ്തു. ടോള്‍ പ്ലാസകളുടെ ഗേറ്റുകള്‍ പൊളിച്ചെങ്കിലും റോഡുകളിലെ വളവുകളില്‍ ട്രക്കിന്റെ യാത്ര ദുര്‍ഘടമായിരുന്നു. അധികൃതരില്‍നിന്ന് നേരത്തെ അനുമതി നേടിയിരുന്നതിനാല്‍ ട്രക്ക് യാത്രയില്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളേക്കുറിച്ച് ആശങ്ക കുറഞ്ഞു. പലയിടങ്ങളിലും ട്രക്കിനെ പോലീസ് അനുഗമിച്ചു.

നാല് ഡ്രൈവര്‍മാരാണ് ട്രക്കിലുണ്ടായിരുന്നത്. രാവും പകലും അവര്‍ മാറി മാറി വാഹനമോടിച്ചു. തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ തുടങ്ങി അഞ്ച് സംസ്ഥാനങ്ങള്‍ കടന്നാണ് ട്രക്ക് ഡല്‍ഹിയിലെത്തിയത്. മേയ് 22-ന് തുടങ്ങിയ യാത്ര ജൂണ്‍ രണ്ടിന് അവസാനിച്ചു.  ട്രക്കിന് പ്രവേശിക്കാന്‍ എന്‍ജിഎംഐയുടെ ഒരുവശത്തെ മതില്‍ പൊളിച്ചുനീക്കിയിരുന്നു. ട്രക്കിന്‍റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയാണ് ഗ്രാനൈറ്റ് എന്‍ജിഎഐയില്‍ ഇറക്കിയത്.

എന്‍ജിഎംഎയിലാണ് പ്രതിമയുടെ മുഴുവന്‍ നിര്‍മാണവും നടന്നത്. 28 അടി ഉയരമുള്ള പ്രതിമ നിര്‍മിക്കാന്‍ 26,000 പേരുടെ തൊഴില്‍ സമയമാണ് വേണ്ടിവന്നത്. പരമ്പരാഗതവും ഒപ്പം നൂതനവുമായ പണിയായുധങ്ങള്‍ ഉപയോഗിച്ച് കൈകൊണ്ട് കൊത്തിയെടുത്താണ് ശില്പം പൂര്‍ത്തിയാക്കിയതെന്ന് ശില്‍പികളുടെ സംഘത്തിന് നേതൃത്വം നല്‍കിയ അരുണ്‍ യോഗിരാജ് പറഞ്ഞു. രാഷ്ട്രത്തിന് നേതാജിയോടുള്ള കടപ്പാടിന്റെ പ്രതീകമായാണ് പ്രതിമ സ്ഥാപിച്ചത്.