കൊൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിന് പിന്നാലെ, മമത ബാനർജി ഒരു ഉപതെരഞ്ഞെടുപ്പിലൂടെ പാർലമെന്റിലേക്ക് പ്രവേശിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മമതയ്ക്ക് വേണ്ടി ബെർഹാംപുർ എംപി സ്ഥാനം രാജിവെക്കാൻ യൂസഫ് പത്താനെ പ്രേരിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് (TMC) മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സഹായം തേടിയെന്ന് ഒരു ബംഗാളി ദിനപത്രം റിപ്പോർട്ട് കൂടി ചെയ്തതോടെ ചർച്ചകൾ ചൂടുപിടിച്ചു.

To advertise here,

എന്നാൽ ഈ വാർത്ത പൂർണമായും നിഷേധിച്ചുകൊണ്ട് സൗരവ് ഗാംഗുലി തന്നെ രംഗത്തെത്തി. ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഗാംഗുലി ഈ വാർത്ത നിഷേധിച്ചത്. ഈ അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും സത്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

മുമ്പും താൻ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും ഇത്തരം വാർത്തകൾ നൽകുന്നതിന് മുൻപ് മാധ്യമങ്ങൾ വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഹരംപൂർ സീറ്റുമായി ബന്ധപ്പെട്ട് ഉയർന്ന ഈ വിവാദങ്ങളെ കള്ളപ്രചാരണമെന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം തള്ളിക്കളഞ്ഞത്. ഇത്തരമൊരു സംഭാഷണം താനുമായി നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ, പാർലമെന്റിലെത്താൻ മമത ലോക്സഭാ മാർഗ്ഗം സ്വീകരിച്ചേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുർഷിദാബാദ് ജില്ലയിലെ ബെർഹാംപുർ സീറ്റാണ് ടിഎംസി ഇതിനായി ലക്ഷ്യമിട്ടിരുന്നത്. 2024-ൽ മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസഫ് പത്താൻ ഈ സീറ്റിൽ അട്ടിമറി വിജയം നേടിയത്.

ബെർഹാംപുരിലെ ജനസംഖ്യയുടെ 50-52 ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടർമാർ തങ്ങളുടെ പ്രധാന വോട്ട് ബാങ്കായതിനാൽ മമതയ്ക്ക് ഇത് സുരക്ഷിതമായ സീറ്റാണെന്ന് ടിഎംസി കരുതുന്നു. മമതയുടെ സന്ദേശം പത്താനെ അറിയിക്കാനും സീറ്റ് ഒഴിയാൻ ആവശ്യപ്പെടാനും പാർട്ടി ഗാംഗുലിയെ സമീപിച്ചു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പത്താൻ ഈ നിർദ്ദേശം നിരസിച്ചതായും വാർത്തകളുണ്ടായിരുന്നു.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (KKR) ഇരുവരും കുറച്ചുകാലം സഹതാരങ്ങളായിരുന്നു. വാർത്തകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതോടെ, ശനിയാഴ്ച ഗാംഗുലി വിശദമായ പ്രസ്താവന പുറത്തിറക്കി. ആരോപണങ്ങൾ 'പൂർണമായും വാസ്തവവിരുദ്ധമാണ്' എന്ന് അദ്ദേഹം വ്യക്തമാക്കി.

'ലേഖനത്തിലെ ആരോപണങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം സത്യത്തോടുള്ള കടുത്ത അവഗണനയാണ്.' ഗാംഗുലി പറഞ്ഞു. യൂസഫ് പത്താന് ഒരു സന്ദേശവും കൈമാറാൻ മമത തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും, താൻ പത്താനെ ഈ വിഷയത്തിൽ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ ലേഖനത്തിൽ പറയുന്ന തരത്തിലുള്ള മറുപടി പത്താൻ നൽകി എന്ന കാര്യംതന്നെ ഉദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃണമൂലിന്റെ പാർലമെന്ററി വിഭാഗത്തിൽ അസ്വസ്ഥതകൾ പുകയുന്നു എന്ന വാർത്തകൾക്കിടയിലാണ് ഈ അഭ്യൂഹങ്ങളെല്ലാം പുറത്തുവരുന്നത്. 23 ടിഎംസി എംപിമാർ വിമത ക്യാമ്പുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇൻഡ്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. മമത ബാനർജിയും അഭിഷേക് ബാനർജിയും ജൂൺ എട്ടിന് ഡൽഹിയിൽ ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാനിരിക്കെയാണ് ഈ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.