മുംബൈ: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ശവകുടീരത്തിന്റെ പേരില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങളെ അപലപിച്ച്  മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. ജാതിയുടെയും മതത്തിന്റെയും കണ്ണിലൂടെ ചരിത്രത്തെ കാണരുതെന്നും വാട്‌സാപ്പ് മെസേജുകളില്‍ നിന്നല്ല ചരിത്രം പഠിക്കേണ്ടതെന്നുമാണ് അദ്ദേഹം രാജ് താക്കറെ പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നല്ല മറിച്ച് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നായിരിക്കണം ചരിത്രം അറിയാനെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. 

To advertise here,

ഛത്രപതി സംഭാജിനഗറിലെ ഖുല്‍ദാബാദിലുള്ള ഔറംഗസീബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രിയ വിവാദങ്ങളെയും സംഘര്‍ഷങ്ങളെയും രാജ് താക്കറെ രൂക്ഷമായി വിമര്‍ശിച്ചു. പരിസ്ഥിതിയിലെ ജലാശയങ്ങളെ കുറിച്ചോ വൃക്ഷങ്ങളെ കുറിച്ചോയില്ലാത്ത ആശങ്കയാണ് ആളുകള്‍ക്ക് ഔറംഗസീബിന്റെ ശവകുടീരത്തെ കുറിച്ച്. ചില രാഷ്ട്രിയക്കാര്‍ ഇത് മുതലെടുക്കാന്‍ ശ്രമിക്കുകയും പരസ്പരം പോരാടാന്‍ പ്രചോദനം നല്‍കുകയാണെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.

മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ ഛത്രപതി സംഭാജിനഗറിലെ ഖുല്‍ദാബാദിലുള്ള ശവകുടീരം നീക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) ബജ്റംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. ശവകുടീരം നീക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 'കര്‍സേവ' നടത്തുമെന്ന് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും ഭീഷണി മുഴക്കിയിരുന്നു.

ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും എന്നാല്‍, അദ്ദേഹത്തിന്റെ പൈതൃകത്തെ മഹത്വപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നിലപാട് എടുത്തിരുന്നു. ഔറംഗസീബിന്റെ ശവകുടീരം ഒരു പ്രഖ്യാപിത സംരക്ഷിത സ്ഥലമായതിനാല്‍ തന്നെ ഇത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിന്റെ സംരക്ഷണം ചരിത്രപരമായ ഒരു രേഖയുടെ സംരക്ഷണം മാത്രമാണന്നും മുഖ്യമന്ത്രി പറഞ്ഞു.