ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയുടെ പൂർണ നിയന്ത്രണം ആർ‌എസ്‌എസ് ഏറ്റെടുത്താൽ രാജ്യം തകരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികൾക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ  വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവർക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിലെ വിവിധ വിദ്യാർഥി സംഘടനകൾ ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

'ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം എന്നാണ് ആ സംഘടനയുടെ പേര്. വിദ്യാഭ്യാസ മേഖല അവരുടെ കൈകളിലെത്തിയാൽ ആർക്കും ജോലി കിട്ടില്ല. രാജ്യവും ഇല്ലാതാകും. ഇന്ത്യൻ സർവകലാശാലകളിലെ വൈസ് ചാൻസലർമാരിൽ ആർ‌എസ്‌എസ് ആധിപത്യമുണ്ടെന്ന് വിദ്യാർഥി സംഘടനകൾ വിദ്യാർഥികളോട് പറയണം. വരും കാലങ്ങളിൽ ആർ‌എസ്‌എസിന്റെ ശുപാർശപ്രകാരം സംസ്ഥാന സർവകലാശാലകളിൽ വി‌സിമാരെ നിയമിക്കും. ഇത് നമ്മൾ അവസാനിപ്പിക്കണം. നിങ്ങൾ ഇന്ത്യാ സഖ്യത്തിലെ വിദ്യാർഥികളാണ്. നമ്മുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചില വ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ രാജ്യത്തിന്റെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമുക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ഈ പോരാട്ടത്തിൽ നമ്മൾ ഒരുമിച്ച് പോരാടി ആർഎസ്എസിനെ തോൽപ്പിക്കണം', അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച പാർലമെന്റിൽ മഹാകുംഭമേളയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. എല്ലാ വിഭവങ്ങളും അദാനിക്കും അംബാനിക്കും കൈമാറുകയും സ്ഥാപനങ്ങൾ ആർ‌എസ്‌എസിന് കൈമാറുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്നും രാഹുൽ വിമർശിച്ചു.