ഗജാപതി: ഒഡീഷയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ കഴിഞ്ഞ മാസമുണ്ടായത് പോലീസിന്റെ നരനായാട്ടെന്ന് അഭിഭാഷകരടങ്ങിയ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പള്ളി തകര്‍ത്തു, ആദിവാസി സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ആക്രമിച്ചു, സ്വത്ത് നശിപ്പിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഏഴ് അഭിഭാഷകരും ഒരു സാമൂഹിക പ്രവര്‍ത്തകനും അടങ്ങുന്നതാണ് വസ്തുതാന്വേഷണ സംഘം.

To advertise here,

മാര്‍ച്ച് 22-ന് ഒഡീഷയിലെ ഗജാപതി ജില്ലയിലുള്ള ജൂബ ഗ്രാമത്തിലുള്ള ക്രിസ്ത്യന്‍ പള്ളിയിലാണ് പോലീസ് റെയ്ഡില്‍ അതിക്രമം നടന്നത്. സംഭവത്തില്‍ മലയാളിയായ ഇടവക വികാരി ഫാ. ജോഷി ജോര്‍ജ് സഹവികാരി, വിശ്വാസികള്‍ എന്നിവരെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷക സംഘം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വാറന്റില്ലാതെയാണ് പോലീസ് പള്ളിയില്‍ പ്രവേശിച്ചത്. ആദിവാസി സ്ത്രീകളും കുട്ടികളും ഞായറാഴ്ച നടത്തിയ കുര്‍ബാന ഒരുക്കങ്ങള്‍ തടസ്സപ്പെടുത്തി, പള്ളി സ്വത്തുക്കള്‍ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഒരു ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുള്ള ആദ്യത്തെ പോലീസ് ആക്രമണമാണിതെന്നും സംഘം അവകാശപ്പെട്ടു.

കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട റെയ്ഡിലാണ് പോലീസിന്റെ അതിക്രമം ഉണ്ടായത്. പള്ളിക്കുള്ളില്‍ വെച്ച് ആദിവാസികളായ രണ്ട് യുവതികളെ അക്രമിച്ച് പോലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതായും സംഘം പറഞ്ഞു. ഇടപെട്ട ആദിവാസി സ്ത്രീയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. പോക്‌സോ നിയമം ഉള്‍പ്പടെയുള്ള ഗുരുതരമായ നിയമലംഘനങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായാതായും സംഘം ആരോപിക്കുന്നു.

നിയമവിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് രണ്ട് പുരോഹിതരെ ശാരീരികമായി ഉപദ്രവിച്ചത്. കൂടാതെ, അവരുടെ വീട്ടില്‍ നിന്ന് 40,000 രൂപയും കൊള്ളയടിക്കപ്പെട്ടു. നിരവധി വീടുകളും കൊള്ളയടിക്കപ്പെട്ടു, മോട്ടോര്‍ സൈക്കിളുകള്‍, വീട്ടുപകരണങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.പോലീസ് സൂപ്രണ്ടിന് പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഔപചാരികമായ മറുപടി ലഭിച്ചിട്ടില്ല. പോലീസ് സേനയ്ക്കുള്ളിലെ വര്‍ഗീയവും ജാതിപരവുമായ പക്ഷപാതമാണ് അക്രമത്തിന് കാരണമെന്ന് വസ്തുതാന്വേഷണ സംഘം പറയുന്നു.