ന്യൂഡൽഹി: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയെ പ്രതിപക്ഷ പാർട്ടികൾ അപമാനിക്കുകയാണെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിമത്വ മനോഭാവമുള്ളവർ ഹിന്ദു വിശ്വാസത്തെ ആക്രമിക്കുകയാണെന്ന് മോദി പറഞ്ഞു. ഒരുവിഭാഗം നേതാക്കൾ ഹിന്ദുവിശ്വാസങ്ങളെ പരിഹസിക്കുകയും വിദേശ പിന്തുണയോടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയുമാണെന്ന് മോദി കുറ്റപ്പെടുത്തി. ഇത്രയും വലിയ കൂട്ടായ്മ സ്വാഭാവികമായും എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഐക്യത്തിന്റെ പ്രതീകമായി കുംഭമേള ഭാവി തലമുറയെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ബാഗേശ്വർ ധാം മെഡിക്കൽ ആൻഡ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങിൽ വെച്ചാണ് മോദിയുടെ പരാമർശം.

To advertise here,

മതത്തെ പരിഹസിക്കുന്ന, അപമാനിക്കുന്ന, ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന ചില നേതാക്കളുണ്ട്. ഇങ്ങനെയുള്ളവർ പലകാലങ്ങളിലുമുണ്ടായിട്ടുണ്ട്. ഇത്തരക്കാരെ ഉപയോഗിച്ച് പലപ്പോഴും വിദേശശക്തികൾ രാജ്യത്തെയും മതത്തെയും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത്തരം അടിമത്വ മനോഭാവത്തിലേക്ക് വീണുപോയവർ, നമ്മുടെ വിശ്വാസത്തെയും, ക്ഷേത്രങ്ങളെയും, മതത്തിനെയും സംസ്‌കാരത്തെയും മൂല്യങ്ങളെയുമെല്ലാം നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. 

സ്വാഭാവികമായുള്ള പുരോഗമനപരമായ വിശ്വാസത്തെയും സംസ്‌കാരത്തെയും ആക്രമിക്കാൻ അവർ ധൈര്യപ്പെടുന്നു. നമ്മുടെ സമൂഹത്തെ വിഭജിച്ച്, ഐക്യത്തെ തകർക്കുക എന്നതാണ് അവരുടെ അജണ്ട. മഹാകുംഭമേള  വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം ത്രിവേണിയിൽ പുണ്യസ്നാനം നടത്തി അനുഗ്രഹം നേടി. ഈ മഹത്തായ സംഭവത്തിൽ എല്ലാവരും ആശ്ചര്യപ്പെടുന്നു. ഈ മഹാകുംഭമേള ഭാവി തലമുറകളെ ഐക്യത്തിൻ്റെ പ്രതീകമായി പ്രചോദിപ്പിക്കും. മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രയാഗ്‌രാജിലെ ആത്മീയ സംഗമം മൃത്യു കുംഭമായി മാറിയെന്ന് വിമർശനമുന്നയിച്ചിരുന്നു. കുംഭമേളക്കിടെ മരിച്ചവരുടെ യഥാർഥ കണക്ക് മറച്ചുവെച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്.

മഹാകുംഭമേളയെയും ഗംഗാ മാതാവിനെയും താൻ ബഹുമാനിക്കുന്നു. ഇത് 'മൃത്യു കുംഭമേള'യാണ്. മരണസംഖ്യ കുറയ്ക്കാൻ ബി.ജെ.പി. സർക്കാർ നൂറുകണക്കിന് മൃതദേഹങ്ങൾ ഒളിപ്പിച്ചു. സമ്പന്നർക്കും വി.ഐ.പികൾക്കും ഒരു ലക്ഷം രൂപ വരെ വിലയുള്ള ക്യാമ്പുകൾ (ടെന്റുകൾ) ലഭിക്കാൻ സംവിധാനങ്ങളുണ്ട്. ദരിദ്രർക്ക് കുംഭമേളയിൽ ഒരു ക്രമീകരണവുമില്ല. ഒരു മേളയിൽ തിക്കിലും തിരക്കിലും പെടുന്നത് സാധാരണമാണ്. പക്ഷേ കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടത് പ്രധാനമാണ്. എന്ത് ആസൂത്രണമാണ് നടത്തിയതെന്നും യോ​ഗി ആദിത്യനാഥിനെ വിമർശിച്ച് മമത ചോദിച്ചിരുന്നു.