ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം ഇപ്പോഴും ചില പാര്‍ട്ടികള്‍ക്ക് ദഹിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലം പ്രകടിപ്പിക്കാനുള്ള വേദിയായി പാര്‍ലമെന്റ് മാറില്ലെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിലെ പ്രകടനത്തിനുള്ള നുറുങ്ങുവിദ്യകള്‍ പ്രതിപക്ഷത്തിന് പറഞ്ഞുകൊടുക്കാന്‍ താന്‍ തയ്യറാണ്. ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തടസ്സപ്പെടുത്തരുതെന്നും മോദി ആവശ്യപ്പെട്ടു.
ബിഹാര്‍ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനവും സ്ത്രീകളുടെ പങ്കാളിത്തവും പ്രതീക്ഷയുണ്ടാക്കുന്നതാണെന്നും മോദി പറഞ്ഞു. ലോകം ഇതിനെ ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. ജനാധിപത്യത്തിന് ഫലംനല്‍കാന്‍ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞു. രാജ്യം മുന്നോട്ട് നീങ്ങുന്നതിനു വേണം പാര്‍ലമെന്റ് ശ്രദ്ധ നല്‍കാന്‍. പ്രതിപക്ഷവും അവരുടെ ചുമതല നിര്‍വഹിക്കണം. അവര്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കണം. പരാജയത്തിന്റെ നിരാശയില്‍നിന്ന് പ്രതിപക്ഷം പുറത്തുവരണം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, ചില പാര്‍ട്ടികള്‍ക്ക് ഇപ്പോഴും പരാജയം ദഹിച്ചിട്ടില്ല, കോൺഗ്രസിനെ ലക്ഷ്യംവെച്ച് മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലിയുള്ള കലഹത്തിന്റെ യുദ്ധക്കളമായോ ഗര്‍വിന്റെ പ്രകടനവേദിയായോ പാര്‍ലമെന്റിനെ മാറ്റരുത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിഭേദമന്യേ യുവ എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള അവസരം നല്‍കണമെന്നും മോദി പറഞ്ഞു. നാടകം കളിക്കാന്‍ ധാരാളം സ്ഥലങ്ങളുണ്ട്. അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാം. എന്നാല്‍, ഇവിടെ നാടകം വേണ്ട. ഇവിടെ വേണ്ടത് കാര്യമാണ്, മോദി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് ആരംഭിച്ച് ഡിസംബര്‍ 19-നാണ് അവസാനിക്കുക. 13 ബില്ലുകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം.
Content Highlights: opposition should also do its duty no drama in parliament says narendra modi
Published: 01 Dec 2025, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented