ന്യൂഡൽഹി: ഇന്ത്യ അശങ്ക അറിയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരായ സ്ത്രീകളേയും കുട്ടികളേയും അമേരിക്ക ഇന്ത്യയിലേക്ക് അയച്ചത് വിലങ്ങണിയിക്കാതെയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് പ്രതിവാര വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

To advertise here,

അമേരിക്കയിൽ നിന്ന് ഫെബ്രുവരി 15നും 16നും അമൃത്സറിൽ എത്തിയ സ്ത്രീകളേയും കുട്ടികളേയും വിലങ്ങണിയിച്ചിരുന്നില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ പനാമയിലേക്കും കോസ്റ്റോറിക്കയിലേക്കും അയച്ച സംഭവത്തിലും വിദേശകാര്യമന്ത്രാലയം പ്രതികരണം നടത്തി. ഇവരെ എത്രയും പെട്ടെന്ന് രാജ്യത്തെത്തിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് അറിയിച്ചു. 

ദൗത്യസംഘം പനാമയിലെ പ്രാദേശികാധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സംവിധാനങ്ങളൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

300 ഓളം വരുന്ന അനധികൃത കുടിയേറ്റക്കാരേയാണ് പാനമയിലേക്ക് ട്രംപ് ഭരണകൂടം കടത്തിയത്.  പാനമയിലെ ഒരു ഹോട്ടല്‍ താത്കാലിക ഡിറ്റന്‍ഷന്‍ സെന്ററാക്കി മാറ്റിയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. കുടിയേറ്റക്കാരെ പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കില്ല. ഇവരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അമേരിക്ക പിടിച്ചെടുത്തിരുന്നു. ഇന്ത്യ, ഇറാന്‍, നേപ്പാള്‍, അഫ്ഗാനിസ്താൻ, ശ്രീലങ്ക, പാകിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പാനമയിലേക്ക് അമേരിക്ക നാടുകടത്തിയത്. ഇവരില്‍ ചിലരെ അതാത് രാജ്യങ്ങളിലേക്ക് നേരിട്ട് അയയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് എല്ലാവരെയും ഒരുമിച്ച് പാനമയിലേക്ക് നാടുകടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം.