ന്യൂഡൽഹി: E20 പെട്രോൾ വാഹനങ്ങളുടെ എൻജിന് കേടുപാടുകൾ വരുത്തുന്നുവെന്നോ ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുന്നുവെന്നോ ഉള്ള അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് കേന്ദ്രസർക്കാർ. വർഷങ്ങളോളം നീണ്ട പരിശോധനകൾക്കും വ്യവസായ വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് എഥനോൾ കലർന്ന ഇന്ധനം അവതരിപ്പിച്ചതെന്ന് സർക്കാർ ബുധനാഴ്ച പാർലമെന്റിനെ അറിയിച്ചു.

To advertise here,

വിപുലമായ ശാസ്ത്രീയ പഠനങ്ങൾ, ഫീൽഡ് ട്രയലുകൾ, ലബോറട്ടറി പരിശോധനകൾ, വിദഗ്ധ ഏജൻസികളുടെ മൂല്യനിർണ്ണയം, ഓഹരി ഉടമകളുമായുള്ള കൂടിയാലോചനകൾ എന്നിവയ്ക്ക് ശേഷമാണ് എഥനോൾ ബ്ലെൻഡഡ് പെട്രോൾ (EBP) പദ്ധതി നടപ്പിലാക്കിയതെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ എഴുതിനൽകിയ മറുപടിയിൽ വ്യക്തമാക്കി.

ഇരുചക്ര വാഹനങ്ങളിലും നാലുചക്ര വാഹനങ്ങളിലും E20 ഇന്ധനത്തിന്റെ സ്വാധീനം വിലയിരുത്തുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവ വർഷങ്ങളോളം സംയുക്ത പഠനങ്ങൾ നടത്തിയിട്ടുള്ളതായും സർക്കാർ രേഖാമൂലം അറിയിച്ചു.

എഥനോൾ മിശ്രിത നയത്തിനെതിരെ ഓഗസ്റ്റ് നാലിന് ഡൽഹി ടാക്‌സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്‌പോർട്ട് ആൻഡ് ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷൻ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ പ്രസ്താവന. 2013-14 കാലയളവിൽ 1.53% ആയിരുന്ന എഥനോൾ മിശ്രിതം 2025 ഡിസംബറോടെ 20% ആക്കി ഉയർത്താനുള്ള ലക്ഷ്യത്തോടെയുള്ള പദ്ധതി തയ്യാറാക്കിയത് ശാസ്ത്രീയ പഠനങ്ങളുടെയും ഫീൽഡ് ട്രയലുകളുടെയും വിപുലമായ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കി.

2021 ജൂണിൽ പുറത്തിറക്കിയ 'Roadmap for Ethanol Blending in Indi-a 2020-'25', രാജ്യവ്യാപകമായി ഇത് നടപ്പിലാക്കുന്നതിന് മുൻപ് മെറ്റീരിയൽ കോംപാറ്റിബിലിറ്റി, എൻജിൻ കാലിബ്രേഷൻ, ഇന്ധന സംവിധാനങ്ങൾ, ഡ്രൈവിബിലിറ്റി, ഈട്, ഉദ്വമനം, ഇന്ധനക്ഷമത എന്നിവ പരിശോധിച്ചിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, E20 പെട്രോൾ എൻജിന്റെ ഈടിനെയോ, വാഹനത്തിന്റെ പ്രകടനത്തെയോ, ഡ്രൈവിബിലിറ്റിയെയോ ദോഷകരമായി ബാധിക്കുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

BS-VI മാനദണ്ഡങ്ങളുള്ള വാഹനങ്ങൾ E20 ഇന്ധനത്തിൽ പ്രവർത്തിക്കുമ്പോഴും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സർക്കാർ പറഞ്ഞു. പഴയ വാഹനങ്ങളിൽ (legacy vehicles) നടത്തിയ പരിശോധനകളിലും പ്രകടനം, അസാധാരണമായ തേയ്മാനം, ഡ്രൈവിബിലിറ്റി, സ്റ്റാർട്ടിങ് പ്രശ്‌നങ്ങൾ, മെറ്റൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കോംപാറ്റിബിലിറ്റി എന്നിവയിൽ കാര്യമായ മാറ്റങ്ങൾ കണ്ടെത്തിയിട്ടില്ല.

ആധുനിക കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും E20 പെട്രോൾ ഉപയോഗിക്കുന്നതിന് എൻജിൻ പരിഷ്‌കാരങ്ങൾ (modifications) ആവശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ 2005 ഏപ്രിൽ ഒന്ന് മുതൽ പുറത്തിറങ്ങിയ ചില BS-III വാഹനങ്ങൾക്കും 2016-ന് മുൻപ് നിർമ്മിച്ച വാഹന മോഡലുകൾക്കും സാധാരണ സർവീസിങ്ങിനിടെ ചില റബ്ബർ ഭാഗങ്ങളോ ഗാസ്‌കറ്റുകളോ മാറ്റേണ്ടി വന്നേക്കാമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇവ വലിയ യാന്ത്രിക തകരാറുകളല്ലെന്നും സർക്കാർ അറിയിച്ചു.

ഇന്ധനക്ഷമതയെക്കുറിച്ചുള്ള ആശങ്കകൾ മറുപടി പറയവേ, മൈലേജ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും അത് എഥനോൾ മിശ്രിതം കൊണ്ട് മാത്രം സംഭവിക്കുന്നതല്ലെന്നും സർക്കാർ പറഞ്ഞു. ഡ്രൈവിങ് രീതികൾ, എൻജിൻ പരിപാലനം, കൃത്യസമയത്തുള്ള ഓയിൽ മാറ്റം, എയർ ഫിൽട്ടറിന്റെ വൃത്തി, ടയർ പ്രഷർ, വീൽ അലൈൻമെന്റ്, എയർ കണ്ടീഷനിംഗിന്റെ ഉപയോഗം എന്നിവയും ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നു.

2020 ഡിസംബർ 26-ന് നീതി ആയോഗിന് കീഴിൽ രൂപീകരിച്ച  മന്ത്രാലയ സമിതി, ഉയർന്ന എഥനോൾ മിശ്രിതം ശുപാർശ ചെയ്യുന്നതിന് മുൻപ് വാഹനങ്ങളുടെ പൊരുത്തം, മൈലേജ്, കാര്യക്ഷമത എന്നിവ പരിശോധിച്ചിരുന്നുവെന്നും സർക്കാർ കൂട്ടിച്ചേർത്തു. IOCL, ARAI, SIAM എന്നിവയുടെ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ വിലയിരുത്തൽ.

എഥനോൾ മിശ്രിത നയത്തിനായി ഘട്ടം ഘട്ടമായുള്ളതും ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടതുമായ ഒരു സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി. സർക്കാരിന്റെ കണക്കുകൾ പ്രകാരം, 2001-ൽ പൈലറ്റ് പദ്ധതിയായാണ് ഈ പ്രോഗ്രാം ആരംഭിച്ചത്. 2006-ൽ E5 ഇന്ധനം അവതരിപ്പിക്കുകയും, ഉൽപ്പാദന ശേഷി, അടിസ്ഥാന സൗകര്യങ്ങൾ, നിയന്ത്രണ ചട്ടക്കൂടുകൾ എന്നിവ സജ്ജമായതിനുശേഷം മിശ്രിതത്തിന്റെ അളവ് ക്രമേണ വർദ്ധിപ്പിക്കുകയും ചെയ്തു.

SIAM (Society of Indian Automobile Manufacturers) നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട്, E20 പെട്രോളുമായി ബന്ധപ്പെട്ട് എഞ്ചിൻ തകരാറോ വാഹനങ്ങൾ തകരാറിലാകുന്നതോ ആയ സ്ഥിരീകരിക്കപ്പെട്ട പരാതികളൊന്നും തന്നെ വലിയ തോതിൽ ലഭിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

എഞ്ചിൻ കേടുപാടുകൾ, മൈലേജ് കുറയൽ, വാഹനത്തിന്റെ തേയ്മാനം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പ്രധാനമായും പൊതു സംവാദങ്ങളിലൂടെയും സോഷ്യൽ മീഡിയ ചർച്ചകളിലൂടെയുമാണ് ഉടലെടുത്തതെന്നും, അല്ലാതെ രേഖപ്പെടുത്തപ്പെട്ട വലിയ തോതിലുള്ള സാങ്കേതിക പരാജയങ്ങൾ കാരണമല്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.