ന്യൂഡൽഹി: ജന്തർമന്തറിൽ ആദ്യ ബഹുജന മുന്നേറ്റ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടിക്കെതിരേ ബിജെപി ദേശീയാധ്യക്ഷൻ നിതിൻ നബിൻ. രാജ്യത്തെ യുവാക്കൾ, നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്ന വിദേശകരങ്ങളിലെ കളിപ്പാവകളാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റാഞ്ചിയിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

To advertise here,

'ഇന്ത്യയിലെ യുവാക്കൾ രാഷ്ട്ര നിർമ്മാണത്തിലും അവരുടെ ഭാവി ഭദ്രമാക്കുന്നതിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. രാജ്യത്തെ യുവാക്കളുടെ ദിശ നിർണ്ണയിക്കാനാകുമെന്നാണ് വിദേശത്തിരുന്ന് ചില ആളുകൾ കരുതുന്നത്. എന്നാൽ ഇന്ത്യയിലെ യുവാക്കൾ ഇത്തരം ശക്തികളുടെ കൈയിലെ കളിപ്പാവകളാകില്ല'- നിതിൻ നബിൻ പറഞ്ഞു.

ഇന്ത്യയിലെ യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്, ഈ രാജ്യത്തെ യുവാക്കൾ പോസിറ്റീവ് രാഷ്ട്രീയത്തിൽ ഏർപ്പെടുമെന്ന മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിജെപി മേധാവി അഭിജീത് ദീപ്കെയുടെ പേര് പരാമർശിക്കാതെയാണ് നിതിൻ നബിന്റെ പ്രതികരണം.

പരീക്ഷാ നടത്തിപ്പുകളുമായി ബന്ധപ്പെട്ട വീഴ്ചകളിൽ ഉത്തരവാദിത്വമേറ്റ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് സിജെപി പാർട്ടി സമരം നടത്തിയത്. സാമൂഹിക മാധ്യമ മുന്നേറ്റമായി തുടങ്ങിയ കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രത്യക്ഷ സമരമായിരുന്നു കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്.