ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാഹ്യശക്തികൾ സ്വാധീനം ചെലുത്തി മറ്റാരെയോ തിരഞ്ഞെടുക്കാൻ ശ്രമിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനുപിന്നാലെ കോൺ​ഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി ബി.ജെ.പി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിദേശ സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശം നടത്തുന്ന ഒന്നിലധികം ക്ലിപ്പുകൾ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പങ്കുവെച്ചു. അതിനിടെ, യു.എസ് പ്രസിഡന്റ് നടത്തുന്ന പരാമര്‍ശങ്ങള്‍ അസംബന്ധങ്ങള്‍ നിറഞ്ഞതായി മാറിയിട്ടുണ്ടെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

To advertise here,

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ബൈഡൻ സർക്കാർ നൽകിവന്ന 21 മില്യൺ ഡോളറിന്റെ (160 കോടിരൂപ) ഫണ്ട് റദ്ദാക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസി അഥവാ ഡോജ് (DOGE) തീരുമാനിച്ചിരുന്നു. ഈ നീക്കത്തെ ന്യായീകരിച്ച് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തിയതിനുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. തിരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞവർഷത്തെ കർണാടക തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തുറന്നടിച്ചിരുന്നു. കോൺ​ഗ്രസിനെതിരെയുള്ള ഒളിയമ്പായാണിത് വിലയിരുത്തപ്പെടുന്നത്. 

"മോദി സർക്കാരിനെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള  വലിയ സ്വാധീനശക്തിയുള്ള വ്യക്തികൾ ഒരുമിച്ചിരിക്കുകയാണ്. പക്ഷേ ഇവിടെ സ്ത്രീ ശക്തിയുടേയും മാതൃ ശക്തിയുടേയും അനു​ഗ്രഹമുണ്ട്. അവയാണ് നിങ്ങളുടെ സുരക്ഷാ കവചങ്ങൾ. അതുള്ളതുകൊണ്ടാണ് വെല്ലുവിളികൾ നേരിടുമ്പോഴും മോദി പ്രവര്‍ത്തനം തുടരുന്നത്." കഴിഞ്ഞ ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണത്തിനിടെ കർണാടകയിലെ ചിക്കബല്ലാപുരിൽ മോദി പറഞ്ഞതിങ്ങനെയാണ്.

ഛത്തീസ്​ഗഢിലെ സർ​ഗുജയിലും മോദി ഇതേ കാര്യം ആവർത്തിച്ചു. കോൺ​ഗ്രസുകാർക്കും ലോകമെമ്പാടും സ്വാധീനമുള്ള ഏതാനും ആളുകൾക്കും പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്ത്യ കൂടുതൽ കരുത്താർജിക്കുകയാണെങ്കിൽ അത് ചില സ്വാധീനമുള്ളയാളുകളുടെ കളികളെ ഇല്ലാതാക്കും. ഇന്ന് ഇന്ത്യ സ്വാശ്രയമാവുകയാണെങ്കിൽ സ്വാധീനശക്തിയുള്ള ചിലരുടെ ജോലിതന്നെ ഇല്ലാതാവും. അതുകൊണ്ടാണ് കോൺ​ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഭരിക്കുന്ന ദുർബല സർക്കാർ വേണമെന്ന് അവർ ആവശ്യപ്പെടുന്നത്. അഴിമതിയും ഉൾപ്പോരുമുള്ള സർക്കാരായിരിക്കും അവരുടേത്. അധികാരത്തിനായുള്ള അത്യാഗ്രഹംകൊണ്ട് രാജ്യത്തെ നശിപ്പിക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ ചരിത്രം സൂചിപ്പിക്കുന്നതെന്നും മോദി പറയുന്നു.

ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് സകല ലോകവും ശ്രമിക്കുന്നതെന്നാണ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. അതൊരിക്കലും നടക്കാത്ത കാര്യമാണ്. അവർ സ്വന്തം അഭിപ്രായമോ പ്രതികരണമോ അറിയിക്കുന്നില്ല, മറിച്ച് അതിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവർക്ക് അതിനെ സ്വാധീനിക്കാൻ കഴിയില്ലെന്നും നരേന്ദ്ര മോദി പറയുന്നു. അമിത് മാളവ്യ ഷെയർചെയ്ത വീഡിയോകൾ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

അതേസമയം ഈ ആരോപണത്തിന് മറുപടിയുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്ക് യുഎസ്എഐഡി നൽകുന്ന പിന്തുണ വിശദീകരിക്കുന്ന ഒരു ധവളപത്രം കേന്ദ്രസർക്കാർ പുറത്തിറക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. അടുത്തിടെയായി യുഎസ്എഐഡി വളരെയേറെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. 1961 നവംബർ 3 നാണ് ഇത് സ്ഥാപിതമായത്. യുഎസ് പ്രസിഡന്റ് നടത്തുന്ന അവകാശവാദങ്ങൾ സാധാരണയായി അസംബന്ധങ്ങൾ നിറഞ്ഞതാണെന്നും ജയ്റാം രമേശ് പറഞ്ഞു.

ഇന്ത്യയ്ക്ക് എന്തിനാണ് 21 മില്യൺ ഡോളർ നൽകുന്നതെന്നാണ് മയാമിയിൽ നടന്ന പരിപാടിയിൽ ഡൊണാൾഡ് ട്രംപ് ചോദിച്ചത്. അവർക്ക് ആവശ്യത്തിന് പണമുണ്ട്. അമേരിക്കയുടെ കാഴ്ചപ്പാടിൽ ലോക്തത് ഏറ്റവമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അടുക്കാൻ പറ്റാത്തത്ര ഉയർന്ന നികുതിയാണ് ഇന്ത്യ ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.