ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഫെബ്രുവരി 12, 13 തീയതികളില്‍. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് മോദിയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ തീയതി പുറത്തുവിട്ടത്. ഡൊണാള്‍ഡ് ട്രംപ് രണ്ടാംതവണയും യു.എസ്. പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

To advertise here,

ഫെബ്രുവരി 10 മുതല്‍ 12 വരെ മോദി ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് ശേഷമാണ് യു.എസിലേക്ക് തിരിക്കുക. ഫ്രാന്‍സിലെത്തുന്ന മോദി പാരീസില്‍ നിര്‍മിതബുദ്ധി ഉച്ചകോടിയില്‍ പങ്കെടുക്കും.

നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യത്തില്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതിത്തീരുവ സംബന്ധിച്ച് ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയാണ് മോദിയുടെ സന്ദര്‍ശനം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതുസംബന്ധിച്ച വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മോദി ട്രംപിനെ കാണാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.