ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കാരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി 2.0 രാജ്യത്തിന്റെ പിന്തുണയ്ക്കും വളര്‍ച്ചയ്ക്കുമുള്ള ഒരു ഡബിള്‍ ഡോസാണെന്ന് പറഞ്ഞ മോദി, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനാണ് ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതെന്നും കൂട്ടിച്ചേര്‍ത്തു. ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച അധ്യാപകരുമായുള്ള സംവാദത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

To advertise here,

ജിഎസ്ടി പരിഷ്‌കാരങ്ങളെ പ്രശംസിച്ച മോദി, ദരിദ്രര്‍, മധ്യവര്‍ഗം, മധ്യവര്‍ഗ സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നും വ്യക്തമാക്കി. ജിഎസ്ടി കുറച്ചത് രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണംചെയ്യുമെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ജിഎസ്ടി. വാസ്തവത്തില്‍, ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് ഇരട്ടി പിന്തുണയും വളര്‍ച്ചയും നല്‍കുന്നു. ഒരു വശത്ത്, രാജ്യത്തെ സാധാരണക്കാര്‍ പണം ലാഭിക്കും, മറുവശത്ത്, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടും', അദ്ദേഹം പറഞ്ഞു.

നികുതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മോദി വിമര്‍ശിക്കുകയും ചെയ്തു. 'കോണ്‍ഗ്രസ് സര്‍ക്കാര്‍ നമ്മുടെ പ്രതിമാസ ബജറ്റ് എങ്ങനെ വര്‍ധിപ്പിച്ചിരുന്നുവെന്നത് ആര്‍ക്കും മറക്കാന്‍ കഴിയില്ല. കുട്ടികള്‍ക്കുള്ള മിഠായിക്കുപോലും അവര്‍ 21 ശതമാനം നികുതി ചുമത്തിയിരുന്നു. മോദിയാണ് ഇത് ചെയ്തിരുന്നതെങ്കില്‍ അവര്‍ എന്തൊക്കെ പ്രതിഷേധം നടത്തും', അദ്ദേഹം പറഞ്ഞു.

ജിഎസ്ടിയില്‍ വന്ന കുറവ് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കും. തൊഴിലും നിക്ഷേപവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കാരങ്ങള്‍ക്കുശേഷം പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.