ന്യൂഡല്‍ഹി: ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാകിസ്താന്‍ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.  ലോക്‌സഭയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

To advertise here,

അതേസമയം യുഎസ് വൈസ് പ്രസിഡന്റ് തന്നെ വിളിച്ച കാര്യവും പ്രധാനമന്ത്രി പറയുകയുണ്ടായി. ഒരു വലിയ ആക്രമണം പാകിസ്താന്‍ നടത്താന്‍ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചെന്നും കനത്ത തിരിച്ചടി നല്‍കുമെന്ന് മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

മേയ് 9-ന് രാത്രിയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് (ജെ.ഡി വാന്‍സ്) എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്ന് നാലു തവണ അദ്ദേഹം എന്നെ വിളിച്ചു. ഞാന്‍ സായുധ സേനയുമായുള്ള കൂടിക്കാഴ്ചകളുടെ തിരക്കിലായത് കാരണം കോളെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് യുഎസ് വൈസ് പ്രസിഡന്റിനെ തിരികെ വിളിച്ചു. പാകിസ്താന്‍ വലിയ ഒരു ആക്രമണത്തിന് പോകുന്നുവെന്ന് അദ്ദേഹം എന്നെ അറിയിച്ചു. പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ അതിനേക്കാള്‍ വലിയൊരു തിരിച്ചടി ഞങ്ങള്‍ നല്‍കുമെന്ന് ഞാന്‍ മറുപടി നല്‍കി. അതാണ് അവരുടെ പദ്ധതിയെങ്കില്‍ വലിയ വില അവര്‍ നല്‍കേണ്ടി വരും.' മോദി പറഞ്ഞു.

ഭീകരതയ്ക്കെതിരായ പ്രതിരോധ നടപടികളില്‍ ഇന്ത്യയെ ലോകത്തിലെ ഒരു രാജ്യവും തടഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ അനുകൂലിച്ച് സംസാരിച്ചത് 190-ല്‍ മൂന്ന് രാജ്യങ്ങള്‍ മാത്രമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.