ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റായി അധികാരമേറ്റെടുത്ത് ഒരാഴ്ചയ്ക്കുശേഷം ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പ്രിയസ്‌നേഹിതന് മോദി അഭിനന്ദനം അറിയിച്ചത്. ഇരുരാഷ്ട്രങ്ങള്‍ക്കും ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്നും മോദി സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. 

To advertise here,

"എന്റെ പ്രിയസുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. അധികാരത്തിലെത്തിയ ചരിത്രപരമായ രണ്ടാമൂഴത്തിന് അദ്ദേഹത്തെ അഭിനന്ദനമറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തിനായി ഇരുരാജ്യങ്ങളും സന്നദ്ധമാണ്. ഞങ്ങളുടെ ജനതയുടെ ക്ഷേമത്തിനായും ലോകസമാധാനം, ആഗോള അഭിവൃദ്ധി, ആഗോളസുരക്ഷ തുടങ്ങിയവയ്ക്കായും ഞങ്ങള്‍ സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കും". പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ കുറിച്ചു. 

ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ സംഭാഷണമാണിത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രംപ് യു.എസിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റത്. സ്ഥാനമേറ്റതിനുപിന്നാലെ തന്നെ അനധികൃതകുടിയേറ്റക്കാരെ രാജ്യത്തുനിന്ന് ഒഴിപ്പിക്കുന്നതുള്‍പ്പെടെ നിരവധി നിര്‍ണായകബില്ലുകളിലും ട്രംപ് ഒപ്പുവെച്ചു. അനധികൃതമായി യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഒരുക്കമാണെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.