റായ്പുര്‍: ഛത്തീസ്ഗഢില്‍ 31 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ബിജാപുര്‍ ജില്ലയിലാണ് ഞായാറാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

To advertise here,

ആദ്യഘട്ടത്തിൽ 12 മാവോവാദികളെ വധിച്ചതായാണ് റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ, 31 പേരെ വധിച്ചതായി പിന്നീട് ബസ്തർ ഐജി പി സുന്ദർരാജ് സ്ഥിരീകരിക്കുകയായിരുന്നു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും  അദ്ദേഹം വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുന്‍പ് ബിജാപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏട്ടുമാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ജനുവരി 31-ന് സുരക്ഷാസേന നടത്തിയ മാവോവാദി ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലില്‍ എട്ടുമാവോവാദികളെ വധിച്ചത്. ഇതിനുപിന്നാലെയാണ് ബിജാപുരില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.