ബംഗാൾ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ വരുതിയിലാണെന്നും വരാനിരിക്കുന്ന എസ്‌ഐആർ നടപ്പിലാക്കുന്നതിലൂടെ യഥാർഥ വോട്ടർമാരെ നീക്കംചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും മമത വിമർശിച്ചു. ബോംഗാവിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മമത.
ബിഹാറിൽ ബിജെപിയുടെ പ്രചാരണത്തിന് മുന്നോടിയായി സർക്കാർ എസ്‌ഐആർ നടപ്പിലാക്കിയതിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ച മമത, ബംഗാളിൽ ഇത് സംഭവിക്കില്ലെന്ന് വ്യക്തമാക്കി. തന്നെയോ തന്റെ ജനങ്ങളെയോ ബംഗാളിൽ ലക്ഷ്യംവെച്ചാൽ രാജ്യവ്യാപകമായി തെരുവിലിറങ്ങുമെന്നും രാജ്യം മുഴുവൻ വിറപ്പിക്കുമെന്നും മമത ബിജെപിക്ക് മുന്നറിയിപ്പ് നൽകി. അർഹരായ ഒരു വോട്ടറെയും ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും മമത പറഞ്ഞു.
‘ഒരു എസ്‌ഐആർ നടത്താൻ മൂന്ന് വർഷമെടുക്കും. ഇത് അവസാനമായി ചെയ്തത് 2002-ലാണ്. ഞങ്ങൾ ഒരിക്കലും എസ്‌ഐആറിനെ എതിർക്കുന്നില്ല. പക്ഷേ, യഥാർഥ വോട്ടർമാരെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പറഞ്ഞു. ബിജെപി അവരുടെ പാർട്ടി ഓഫീസിൽ പട്ടിക ശരിയാക്കുന്നു, അതനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുന്നു. ഇതാണ് ഇവിടെ നടക്കുന്നത്. നിഷ്പക്ഷമായി പ്രവർത്തിക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ജോലി, ബിജെപികമ്മിഷൻ ആകുകയല്ല’, മമത പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) ബിജെപിയുടെ നിലപാടിനെയും മമത വിമർശിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ മാത്രമാണ് മതത്തെ അടിസ്ഥാനമാക്കി ഫോമുകൾ വിതരണം ചെയ്യുന്നതെന്ന് അവർ ആരോപിച്ചു. സിഎഎയ്ക്ക് അപേക്ഷിക്കുന്നത് വോട്ടർമാർക്ക് ഭാവിയിൽ സങ്കീർണതകൾ സൃഷ്ടിച്ചേക്കാമെന്ന് അവർ മുന്നറിയിപ്പും നൽകി.
അതിനിടെ, ബംഗാളിൽ വോട്ടർപട്ടിക പരിഷ്കരണം പുരോഗമിക്കുകയാണ്. ഡിസംബർ നാലിനകം പൂരിപ്പിച്ച അപേക്ഷാ ഫോം അതത് ബൂത്ത് ലെവൽ ഓഫീസർക്ക് സമർപ്പിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശം. ഡിസംബർ ഒമ്പതിന് കരട് പട്ടിക പ്രസിദ്ധീകരിക്കും.
Content Highlights: West Bengal CM Mamata Banerjee fiercely criticizes BJP`s alleged attempts to manipulate voter lists and influence the Election Commission.
Published: 25 Nov 2025, 07:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented