ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽനിന്ന് കനത്ത തിരിച്ചടി. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പു പ്രചാരണ റാലിയ്ക്കിടെയായിരുന്നു അപകടം.
ദുരന്തത്തിൽ അകപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകിയ ആശ്രിത നിയമനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് റദ്ദാക്കിയത്. നിയമനം ആർട്ടിക്കിൾ 14, 16 എന്നിവയുടെ ലംഘനമാണെന്ന് ജസ്റ്റിസ് സി വി കാർത്തികേയൻ, ജസ്റ്റിസ് ആർ ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ
ബെഞ്ച് നിരീക്ഷിച്ചു. എല്ലാ സർക്കാർ വകുപ്പുകളിലും ആശ്രിത നിയമനത്തിനായി നിരവധി പേർ കാത്തിരിക്കുന്നുണ്ടെന്നും, അവരുടെ ആവശ്യങ്ങൾ അവഗണിച്ച് ഈ കേസിൽ മാത്രം നിയമനം നൽകുന്നത് അനുചിതമാണെന്നും ബെഞ്ച് വ്യക്തമാക്കി.
നിയമനങ്ങൾക്കായി നിരവധി ആളുകൾ വെയ്റ്റിങ് ലിസ്റ്റിൽ ഉള്ളപ്പോൾ അവരെയും ആശ്രിതനിയമനങ്ങൾക്കായി കാത്തിരിക്കുന്നവരെയും അവഗണിച്ചുകൊണ്ടാണ് കരൂരിലെ സംഭവത്തിൽ സാന്ത്വനം എന്ന പേരിൽ സഹായം നൽകുന്നത്. അത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനുടെ 162-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്തിന് ഭരണപരമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് തമിഴ്‌നാട് സർക്കാർ വാദിച്ചു. എന്നാൽ ഭരണപരമായ അധികാരങ്ങൾ ഭരണഘടനാപരമായ പരിധിക്കുള്ളിൽ ആയിരിക്കണം. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഉത്തരവുകളെങ്കിൽ അത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.
കരൂർ സംഭവത്തിൽ ആശ്രിത നിയമനം അനുവദിച്ചാൽ, അത് മറ്റ് പലർക്കും അത്തരം തൊഴിലവസരങ്ങൾ തേടാനുള്ള വഴികൾ തുറന്നുകൊടുക്കുമെന്നും കോടതി വ്യക്തമാക്കി. പടക്ക നിർമാണ ശാലകളിലെ അപകടം, വാഹന അപകടങ്ങൾ എന്നിവ കോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്കൊക്കെ നഷ്ടപരിഹാരം മാത്രമാണ് നൽകുന്നതെന്നും കോടതി അറിയിച്ചു.
തൊഴിൽ നൽകുന്നതിന് പകരം, അർഹരായ കുടുംബങ്ങൾക്ക് സാങ്കേതിക വൈദഗ്ദ്ധ്യം നൽകുന്നതിനെക്കുറിച്ച് സർക്കാർ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും കോടതി ചോദിച്ചു.'പൊതു തൊഴിൽ സംസ്ഥാനം വെറുതെ കളയരുത്. അത് നേടിയെടുക്കേണ്ട ഒന്നാണ്. അതിന്റെ മൂല്യം തിരിച്ചറിയണം. അതിന്റെ പ്രാധാന്യം സംരക്ഷിക്കണം. തൊഴിലിനായി കാത്തിരിക്കുന്ന ധാരാളം പേരുണ്ട്' കോടതി പറഞ്ഞു.
കരൂരിലെ വേലുസാമിപുരത്ത് കഴിഞ്ഞ സെപ്റ്റംബർ 27-ന് ടി.വി.കെ. പൊതുയോഗത്തിൽ വിജയ് പ്രസംഗിക്കുന്നതിനിടെയുണ്ടായ തിക്കിലുംതിരക്കിലും 41 പേരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിൽ ഒരാൾക്കു വീതം ജോലി നൽകാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഇതേത്തുടർന്ന് 31 പേരെ സർക്കാർജോലിയിൽ നിയമിച്ചുള്ള ഉത്തരവ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ജൂലായ് 10ന് കരൂരിൽവെച്ച് കൈമാറിയിരുന്നു.
Content Highlights: Madras High Court cancels government jobs for Karur tragedy victims., Court cites violation of Articles 14 and 16 of the Constitution., Judges emphasized that public employment must follow due process and equality., The court suggested skill development over direct government appointments., The decision impacts the TN government's relief measures for the September 27 incident.
Published: 27 Jul 2026, 06:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented