മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി. അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് ലോറൻസ് ബിഷ്ണോയ് സംഘമാണ്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് 700 ഓളം ഷൂട്ടർമാരുമായാണ് ബിഷ്ണോയ് ഗാങ് പ്രവർത്തിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ പാതയാണ് ഇവർ പിന്തുടരുന്നതെന്നും എൻഐഎ പറയുന്നു.
ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ ഉൾപ്പടെ 16 ഗുണ്ടാ നേതാക്കന്മാർക്കെതിരെ യുഎപിഎ നിയമത്തിൻ കീഴിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയോടാണ് ലോറൻസ് ബിഷ്ണോയ് സംഘത്തെ എൻഐഎ താരതമ്യം ചെയ്യുന്നത്.
90 കളിൽ ചെറിയ കുറ്റകൃത്യങ്ങളിലൂടെ തന്റെ ശൃംഖല കെട്ടിപ്പടുത്ത ദാവൂദ് ഇബ്രാഹിമിന് സമാനമായാണ് ലോറൻസ് ബിഷ്ണോയും അയാളുടെ ഭീകരസംഘവും അഭൂതപൂർവമായ രീതിയിൽ വികസിച്ചതെന്ന് എൻഐഎയുടെ കുറ്റപത്രത്തിൽ പറയുന്നു.
മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ, കൊള്ള സംഘങ്ങൾ എന്നിവയിലൂടെയാണ് ദാവൂദ് ഇബ്രാഹിം തന്റെ ശൃംഖല വിപുലീകരിച്ചത്. പിന്നീട് പാകിസ്താന് ഭീകരരുമായി ചേർന്ന് ഡി-കമ്പനി രൂപീകരിച്ചു. അതുപോലെ, ബിഷ്ണോയ് സംഘം ചെറിയ കുറ്റകൃത്യങ്ങളിൽ തുടങ്ങി, സ്വന്തമായി ഒരു സംഘം കെട്ടിപ്പടുക്കുകയും ഇപ്പോൾ ഉത്തരേന്ത്യയിൽ ആധിപത്യം പുലർത്തുകയും ചെയ്യുന്നു.
കനേഡിയൻ പോലീസും ഇന്ത്യൻ ഏജൻസികളും അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളി സത്വീന്ദർ സിങ് എന്ന ഗോൾഡി ബ്രാർ ആണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന് നേതൃത്വം നൽകുന്നത്. സംഘത്തിൽ 11 സംസ്ഥാനങ്ങളിലായി 700 ഷൂട്ടർമാർ ഉണ്ടെന്നും അതിൽ 300 പേർ പഞ്ചാബിൽ നിന്നുള്ളവരാണെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു.
ഉത്തരേന്ത്യയിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ജാർഖണ്ഡ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലായാണ് ബിഷ്ണോയ് ശൃംഖല വ്യാപിച്ചുകിടക്കുന്നത്.
കാനഡയിലേക്ക് കൊണ്ടുപോവാം എന്നതുൾപ്പടെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് സംഘത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്. പാകിസ്താനിലെ ഖലിസ്ഥാനി ഭീകരവാദിയായ ഹർവിന്ദർ സിങ് റിൻഡ കൊലപാതകങ്ങൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമായി ബിഷ്ണോയി സംഘത്തിലെ ഷൂട്ടർമാരെയാണ് ഉപയോഗിക്കുന്നതെന്നും എൻഐഎ പറയുന്നു.
Content Highlights: NIA Compares Bishnoi gang`s operations with Dawood Ibrahim`s D-Company
Published: 13 Oct 2024, 10:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented