കൊച്ചി:  കൊടകര കുഴല്‍പ്പണക്കേസില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. സത്യം പുറത്തുകൊണ്ടുവരാന്‍ തന്റെ നിയമപോരാട്ടം തുടരുമെന്നുംസതീഷ് പറഞ്ഞു. കലൂര്‍ പി.എം.എല്‍.എ കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച കുറ്റപത്രം പുറത്തുവന്നതിന് ശേഷമായിരുന്നു പ്രതികരണം.

To advertise here,

ബി.ജെ.പി. നേതാക്കളെ ഇ.ഡി. സംരക്ഷിക്കുകയാണ്. നടന്നത് രാജ്യദ്രോഹ കുറ്റമാണ്. ഇ.ഡി. ഇതുവരെയും തന്നെ ബന്ധപ്പെട്ടിട്ടില്ല. തന്നെ സാക്ഷിയാക്കിയിട്ടുണ്ടോ എന്ന് പോലും അറിയില്ലെന്നു തിരൂര്‍ സതീഷ് കൂട്ടിച്ചേര്‍ത്തു. 

കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി. തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നാല് ചാക്കുകളിലായി ആറ് കോടി എത്തിച്ചെന്ന് സതീഷ് വെളിപ്പെടുത്തിയിരുന്നു. പണം കൊണ്ടുവന്ന ധര്‍മരാജന്‍ കുഴല്‍പ്പണം എത്തിച്ചെന്നും ബി.ജെ.പി. ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നും സതീഷ് ആരോപിച്ചു. 

കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിച്ചത് ഹൈവേ കവര്‍ച്ചയിലെ കള്ളപ്പണ ഇടപാട് മാത്രമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നതിലേക്ക് അന്വേഷണം നീങ്ങിയില്ല. ആലപ്പുഴയിലെ ഭൂമി വാങ്ങാന്‍ ധര്‍മരാജന്‍ കൊടുത്തുവിട്ട പണമാണ് കൊള്ളയടിച്ചതെന്ന് ഇ.ഡി. കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി സംസ്ഥാനത്തേക്ക് കൊണ്ടുവന്ന പണമാണിതെന്ന പോലീസ് കുറ്റപത്രത്തെ അപ്പാടെ നിരാകരിക്കുന്നതാണ് ഇ.ഡിയുടെ കുറ്റപത്രം. ഹൈവേ കവര്‍ച്ചയ്ക്കു ശേഷമുള്ള കള്ളപ്പണ ഇടപാടാണ് തങ്ങള്‍ അന്വേഷിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഇ.ഡിയുടെ ന്യായവാദം. ധര്‍മരാജന്‍ ആലപ്പുഴയില്‍ ഭൂമി വാങ്ങാന്‍ കൊണ്ടുപോയ മൂന്നരക്കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത് എന്നാണ് ഇ.ഡി. ഇതിന്റെ ഉത്ഭവത്തെ സംബന്ധിച്ച് വിശദീകരിക്കുന്നത്. ഇത് ബി.ജെ.പിക്ക് വന്ന തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വാദത്തില്‍ അന്വേഷണമോ അത്തരത്തിലൊരു കണ്ടെത്തലോ ഇ.ഡി. നടത്തിയിട്ടില്ല. മറിച്ച് ധര്‍മരാജന്‍ ഇതിന്റെ ഉത്ഭവം വെളിപ്പെടുത്തിയിട്ടുണ്ട് എന്നത് മാത്രമാണ് ഇ.ഡി. കുറ്റപത്രത്തിലുള്ളത്.