ന്യൂഡല്‍ഹി: സേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് കൂടുതല്‍ തോക്കുകള്‍ വാങ്ങാനൊരുങ്ങുന്നു. സേനയ്ക്ക് വേണ്ടി 250 എ.കെ-203 തോക്കുകള്‍ വാങ്ങാനാണ് നീക്കം. ഏതാണ്ട് 2.5 കോടി രൂപയുടെ ഇടപാടാണ് നടക്കുക. കേരള പോലീസിന്റെ കൈവശമുള്ള ഇന്‍സാസ് അടക്കമുള്ള പഴക്കം ചെന്ന തോക്കുകള്‍ മാറ്റി കൂടുതല്‍ കൃത്യതയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 

To advertise here,

തോക്കുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ മാര്‍ച്ച് 31-നാണ് വന്നത്. സേനയ്ക്ക് വേണ്ടി എ.കെ-203 റൈഫിളുകള്‍ വാങ്ങാനുദ്ദേശിച്ചാണ് ടെന്‍ഡര്‍ വിളിച്ചത്. ഇന്ത്യയില്‍ ഈ തോക്കുകള്‍ നിര്‍മിക്കുന്ന ഒരേയൊരു കമ്പനിയേയുള്ളു. അത് ഐ.ആര്‍.ആര്‍.പി.എല്‍ ആണ്. ടെന്‍ഡറില്‍ പങ്കെടുക്കുമെന്ന് ഐ.ആര്‍.ആര്‍.പി.എല്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി അമേത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍ഡോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

ഇടപാട് നടന്നാല്‍ എ.കെ-203 തോക്കുകള്‍ വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായി കേരള പോലീസ് മാറും. കേരള പോലീസിന്റെ പക്കല്‍ എ.കെ-47, ഇന്‍സാസ്, ജര്‍മന്‍ കമ്പനിയായ ഹെക്കര്‍ ആന്‍ഡ് കോഷിന്റെ എംപി5 എന്നീ തോക്കുകളാണ് ഉള്ളത്. ഇതിനൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്ലോസ് കോംബാറ്റ് പിസ്റ്റളുകളും പോലീസിന്റെ പക്കലുണ്ട്. 

നിലവില്‍ ഇന്ത്യന്‍ സൈന്യം മാത്രമാണ് എ.കെ-203 തോക്കുകള്‍ ഉപയോഗിക്കുന്നത്. നിലവില്‍ സൈന്യത്തിന്റെ കൈവശം ഒരുലക്ഷത്തോളം എ.കെ-203 തോക്കുകളാണ് ഉള്ളത്. ഏത് സാഹചര്യത്തിലും കാര്യക്ഷമതയോടെ ഉപയോഗിക്കാന്‍ സാധിക്കുന്ന ആയുധമായാണ് ഇതിനെ വിലയിരുത്തുന്നത്.